ഹൈദരാബാദ്: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ബിജെപി ഇതര സര്‍ക്കാര്‍ കോണ്‍ഗ്രസ് കൊണ്ടുവരുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ. രാജ്യത്ത് ബിജെപി ഇതര സര്‍ക്കാര്‍ രൂപികരിക്കുന്നുണ്ടെങ്കില്‍ അതിന് നേതൃത്വം നല്‍കുന്നത് കോണ്‍ഗ്രസ് ആയിരിക്കും. പാര്‍ട്ടിക്ക് ഇപ്പോഴും അതിനുസാധിക്കുമെന്നും ഖാര്‍ഗെ പറഞ്ഞു. കാശ്മീര്‍ മുതല്‍ കന്യാകുമാരിവരെ പാര്‍ട്ടി സജീവമാണ്. എന്നാല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കാന്‍ നേതാക്കളും പ്രവര്‍ത്തകരും കഠിനാധ്വാനം ചെയ്യണമെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. പാർട്ടി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ഭാരത് ജോഡോ യാത്രക്കിടെ പ്രധാനമന്ത്രി മോദിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഖാര്‍ഗെ ഉന്നയിച്ചത്. ഹിമാചല്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു, പക്ഷെ ഗുജറാത്തില്‍ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. അതിനാല്‍ മോര്‍ബിയില്‍ തകര്‍ന്നുവീണതുപോലെയുള്ള പാലങ്ങള്‍ ഉദ്ഘാടനം ചെയ്യാന്‍ മോദിക്ക് ഇനിയും സമയമുണ്ടെന്ന് ഖാര്‍ഗെ പരിഹസിച്ചു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനെയും അദ്ദേഹം വിമർശിച്ചു. പാർലമെന്റിലെ പ്രധാന ബില്ലുകളിൽ ബി.ജെ.പിയെ പിന്തുണയ്ക്കുകയും പ്രതിപക്ഷ പാര്‍ട്ടികളോടൊപ്പമാണെന്ന് ഇടയ്ക്കിടെ പ്രഖ്യാപിക്കുന്ന ചന്ദ്രശേഖർ റാവു ജനങ്ങളെ വഞ്ചിക്കുകയാണെന്നും ഖാര്‍ഗെ ആരോപിച്ചു. ദേശിയ പാര്‍ട്ടി രൂപികരിച്ച ചന്ദ്രശേഖർ റാവു കൊൽക്കത്ത, പഞ്ചാബ്, തമിഴ്‌നാട് എന്നിവടങ്ങിലെ പ്രതിപക്ഷ നേതാക്കളെ കാണുകയും സംസാരിക്കുകയും ചെയ്തു. പക്ഷെ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലിനെയും മുത്തലാഖിനെയും ചന്ദ്രശേഖർ റാവു സര്‍ക്കാര്‍ പിന്തുണച്ചുവെന്നും ഖാര്‍ഗെ പറഞ്ഞു.