തിരുവനന്തപുരം: കത്തുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. ഇപ്പോള്‍ നടക്കുന്നത് അപവാദപ്രചാരണങ്ങളാണെന്നും താന്‍ അത്തരമൊരു കത്ത് എഴുതിയിട്ടില്ലെന്നും ആര്യ രാജേന്ദ്രന്‍ പറഞ്ഞു. മേയര്‍ സ്ഥാനത്ത് നിന്നും രാജിവെക്കണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം തമാശയായി മാത്രമേ കാണാന്‍ സാധിക്കുകയുള്ളുവെന്നും ആര്യ പറഞ്ഞു. വിഷയത്തിന്‍റെ ഗൗരവം മനസിലാക്കിതന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയത്. [പോലീസിലും പരാതി നല്‍കും.മേയര്‍ സെക്ഷനിലാണ് ലെറ്റര്‍ പാഡുകള്‍ സൂക്ഷിക്കുന്നത്. അത് ആര്‍ക്കും എടുക്കാന്‍ സാധിക്കും. പരാതി അന്വേഷിക്കുമെന്നും സത്യം പുറത്തുകൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ആര്യ രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
താന്‍ നേരിട്ടോ അല്ലാതെയോ ഒരു കത്തിലും ഒപ്പിട്ടിട്ടില്ല. സത്യപ്രതിജ്ഞ പാലിക്കാൻ താൻ ബാധ്യസ്ഥയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെങ്കില്‍ അത് കണ്ടെത്തേണ്ടത് തന്‍റെ ബാധ്യതകൂടിയാണ്. ആരെങ്കിലും ബോധപൂർവമായോ വ്യാജ ആപ് സഹായത്തോടെയോ മറ്റോ തയാറാക്കിയതാണോ എന്നൊക്കെ അന്വേഷിക്കണം. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് വിശ്വാസം - ആര്യ രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നഗരസഭയിലെ ആരോഗ്യവിഭാഗവുമായി ബന്ധപ്പെട്ടുളള തസ്തികകളിലേക്ക് 295 ഒഴിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മേയർ ജില്ലാ സെക്രട്ടറിക്ക് കത്തയച്ചത്. തിരുവനന്തപുരം മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡിലയച്ച കത്തില്‍ വിവിധ തസ്തികകളും ഒഴിവുകളുടെ എണ്ണവുമെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. കത്ത് പുറത്തായതോടെ മേയര്‍ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. സ്വന്തം പാര്‍ട്ടിക്കാരെ മാത്രം നിയമിക്കാന്‍ ഒരു മേയര്‍ മുന്‍കയ്യെടുക്കുന്നത് സത്യപ്രതിജ്ഞാ ലംഘനമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇതേ തുടര്‍ന്നാണ് ആര്യ രാജേന്ദ്രന്‍ രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്.