തിരുവനന്തപുരം: മുന്നാക്ക സംവരണം അംഗീകരിച്ച സുപ്രീംകോടതിയെ വിധിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്. ഏറെക്കാലമായി കോണ്‍ഗ്രസ് ആവശ്യപ്പെടുന്ന കാര്യമാണിതെന്നും വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കെപ്പെടാന്‍ പാടില്ല. അക്കാര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. സുപ്രീംകോടതി വിധി ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമല്ലെന്നും ഇത് ജനാഭിലാഷത്തിന്‍റെ പ്രതിഫലനമാണെന്നും എന്‍ കെ പ്രേമചന്ദ്രന്‍ എം പി പറഞ്ഞു. എന്‍ എസ് എസും സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തു.
അതേസമയം, സുപ്രീംകോടതി വിധി ആശങ്കയുയര്‍ത്തുന്നുവെന്നാണ് മുസ്ലിം ലീഗിന്‍റെ നിലപാട്. സാമ്പത്തിക സംവരണം പിന്നാക്കം നില്‍ക്കുന്നവരുടെ അവസരം കുറയാന്‍ കാരണമാകുമെന്ന് മുസ്ലിം ലീഗ് ദേശിയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജാതി സംവരണത്തില്‍ വെള്ളം ചേര്‍ക്കുന്ന നിലപാടാണിതെന്നും സാമൂഹിക നീതിയെ ബാധിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പത്ത് ശതമാനം സാമ്പത്തിക സംവരണം അംഗീകരിച്ച് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചതിനുപിന്നാലെയാണ് വിഷയത്തില്‍ നേതാക്കളുടെ പ്രതികരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേന്ദ്രസര്‍ക്കാരിന്‍റെ സാമ്പത്തിക സംവരണത്തിനെതിരെ നല്‍കിയ ഹര്‍ജികളില്‍ അഞ്ചംഗ ഭരണഘടന ബെഞ്ചില്‍ നിന്ന് നാല് വിധി പ്രസ്താവങ്ങളാണ് ഉണ്ടായത്. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം ത്രിവേദി, ജെ ബി പർദിവാല എന്നിവർ സാമ്പത്തിക സംവരണം അംഗീകരിച്ചു. അൺ എയ്ഡഡ് സ്ഥാപനങ്ങളിലെ സാമ്പത്തിക സംവരണവും കോടതി അംഗീകരിച്ചു. അതേസമയം, ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവർ സംവരണവിഭാഗങ്ങളെ ഒഴിവാക്കിയതിനോട് വിയോജിച്ചു.