ബെര്‍ലിന്‍: ഉമ്മന്‍ ചാണ്ടിയുടെ ലേസര്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി. ഒരാഴ്ചത്തെ പൂര്‍ണവിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നും എല്ലാവരുടെയും സ്നേഹത്തിനും പ്രാര്‍ഥനയ്ക്കും നന്ദിയെന്നും ചാണ്ടി ഉമ്മന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് വിദഗ്ധ ചികിത്സക്കായി ഉമ്മന്‍ ചാണ്ടി ജര്‍മ്മിനിയിലേക്ക് പോയത്. യൂറോപ്പിലെ ഏറ്റവും വലിയ മെഡിക്കൽ സർവകലാശാല ആശുപത്രികളിൽ ഒന്നായ ബർലിനിലെ ചാരിറ്റി മെഡിക്കൽ യൂണിവേഴ്സിറ്റിയിലാണ് ചികിൽസ. ചാണ്ടി ഉമ്മനെ കൂടാതെ മകള്‍ മറിയം ഉമ്മന്‍, ബെന്നി ബഹനാന്‍ എം.പി. ജര്‍മന്‍ ഭാഷ അറിയാവുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജിന്‍സണ്‍ എന്നിവരും ഉമ്മന്‍ ചാണ്ടിക്കൊപ്പം ഹോസ്പിറ്റലിലുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
312 വര്‍ഷത്തെ പാരമ്പര്യമുള്ള ആശുപത്രിയില്‍ 11 നൊബേല്‍ സമ്മാന ജേതാക്കള്‍ ഗവേഷകരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളികള്‍ ഉള്‍പ്പെടെ 13,200 ജീവനക്കാരാണ് ഇവിടെയുള്ളത്. ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യ നിലയുമായി ബന്ധപ്പെട്ട നിരവധി വ്യാജവാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഉമ്മന്‍ ചാണ്ടിക്ക് മക്കള്‍ ചികിത്സ നിഷേധിക്കുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത് വലിയ വിവാദമായിരുന്നു. എന്നാല്‍ ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ചാണ്ടി ഉമ്മന്‍ രംഗത്തെത്തിയിരുന്നു.