ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ മോചിതയായതിനു പിന്നാലെ മാപ്പ് ചോദിച്ച് നളിനി ശ്രീഹരണ്‍. ശ്രീപെരുമ്പത്തൂര്‍ സ്‌ഫോടനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് താന്‍ ക്ഷമ ചോദിക്കുന്നുവെന്ന് നളിനി എന്‍ ഡി ടി വിയോട് പറഞ്ഞു. ജയിലില്‍ കഴിയുമ്പോള്‍ താന്‍ വളരെയധികം വേദനിച്ചിരുന്നു. ഗാന്ധി കുടുംബത്തോടും സ്‌ഫോടനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ മറ്റുള്ളവരുടെ കുടുംബാംഗങ്ങളോടും ക്ഷമ ചോദിക്കാന്‍ മാത്രമേ തനിക്ക് ഇപ്പോള്‍ കഴിയുകയുള്ളു. എന്നെങ്കിലും ഒരിക്കല്‍ അവര്‍ ആ അപകടത്തിന്‍റെ ആഘാതത്തില്‍ നിന്നും മോചിതയാകുമെന്നാണ് കരുതുന്നത്. രാജീവ് ഗാന്ധിയുടെ കുടുംബത്തെ കാണാന്‍ താത്പര്യമില്ലേയെന്ന ചോദ്യത്തിന്, അവര്‍ തന്നെ കാണാന്‍ ആഗ്രഹിക്കുന്നുണ്ടാകുന്നില്ലെന്നും അതിനുള്ള സമയമൊക്കെ എപ്പോഴോ കഴിഞ്ഞുവെന്നും നളിനി കൂട്ടിച്ചേര്‍ത്തു. മകളെ കാണാനും യുകെയിൽ സ്ഥിരതാമസമാക്കാനും പദ്ധതിയുണ്ടോയെന്ന ചോദ്യത്തിന് ഭർത്താവിനൊപ്പം താനും ഉണ്ടാകുമെന്നാണ് നളിനി ശ്രീഹരന്റെ മറുപടി നല്‍കിയത്.
കഴിഞ്ഞ ദിവസമാണ് രാജീവ് ഗാന്ധി വധക്കേസ് പ്രതികളായ നളിനി ഉള്‍പ്പെടെ 6 പേരെ മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. 31 വര്‍ഷമായി ജയിലിലായിരുന്നു നളിനി. കേസിലെ മറ്റൊരു പ്രതിയായിരുന്ന പേരറിവാളന്‍ മുപ്പത് കൊല്ലത്തിലധികത്തെ ജയിലിൽ വാസത്തിന് പിന്നാലെ മാസങ്ങള്‍ക്ക് മുമ്പ് മോചിതനായിരുന്നു. ഇതിനുപിന്നാലെ പ്രതികളായ നളിനി ശ്രീഹരനും പി രവിചന്ദ്രനും മദ്രാസ് ഹൈക്കോടതിയില്‍ മോചന ഹർജി നല്‍യിരുന്നെങ്കിലും കോടതി അത് തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് നളിനി സുപ്രീം കോടതിയെ സമീപിച്ചത്. പേരറിവാളന്‍ കേസിലെ വിധി ഇവര്‍ക്കും ബാധകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി നളിനി ഉള്‍പ്പെടെ 6 പേരെ മോചിപ്പിച്ചത്. 1991 മെയ് 21 -ന് രാത്രി ശ്രീപെരുംപുത്തൂരിലെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കവേയാണ് രാജീവ് ഗാന്ധി ചാവേർ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത്.