തിരുവനന്തപുരം: കെ പി സി സി പ്രസിഡന്‍റ് കെ സുധാകരനെതിരെ വിമര്‍ശനവുമായി മുസ്ലിം ലീഗ്. സുധാകരന്റെ പ്രസ്താവന നിസാരമായി കാണാന്‍ സാധിക്കില്ല. കോൺഗ്രസിന്റെ ചരിത്രത്തിന് വിരുദ്ധമായ പ്രസ്താവനയാണ് സുധാകരന്‍ നടത്തിയതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻ ചാർജ് പി എം എ സലാം പറഞ്ഞു. ബിജെപിയുമായി സഖ്യമില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതുകൊണ്ടാണ് മുസ്ലിം ലീഗ് കോണ്‍ഗ്രസിനൊപ്പം തുടരുന്നത്. കോണ്‍ഗ്രസ് തലപ്പത്ത് ആരുവേണമെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ. മുന്നണിക്ക് നിരക്കാത്ത കാര്യങ്ങള്‍ പൊതുവേദിയില്‍ പറയുന്നത് ശരിയല്ല. യു ഡി എഫ് തീരുമാനങ്ങള്‍ക്ക് നിരക്കാത്ത കാര്യങ്ങളൊന്നും മുസ്ലിം ലീഗ് പൊതുവേദിയില്‍ പറയാറില്ലെന്നും പി എം എ സലാം മാധ്യമങ്ങളോട് പറഞ്ഞു.
സുധാകരന്‍ ആര്‍ എസ് എസ് ശാഖയ്ക്ക് സംരക്ഷണം നല്‍കിയിട്ടുണ്ടെന്ന പ്രസ്താവന ഒരു നാക്ക് പിഴയായി കരുതാനാണ് മുസ്ലിം ലീഗ് ശ്രമിച്ചത്. ഇക്കാര്യം പാര്‍ട്ടി നേതാക്കള്‍ ആ രീതിയില്‍ തന്നെയാണ് എടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ വീണ്ടും മുന്നണിക്ക് നിരക്കാത്ത പ്രസ്താവനകളാണ് കെ സുധാകരന്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇത്തരം രീതികള്‍ തുടരുകയാണെങ്കില്‍ യു ഡി എഫില്‍ പ്രതിസന്ധികള്‍ ഉടലെടുക്കുമെന്നും പി എം എ സലാം പറഞ്ഞു.
ശിശുദിനത്തോടനുബന്ധിച്ച് മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ ജനാധിപത്യ ബോധത്തെ വാഴ്ത്തുന്നതിനിടയിലാണ് കെ പി സി സി പ്രസിഡണ്ട് കെ സുധാകരന്റെ പ്രസംഗം നെഹ്‌റു വിരുദ്ധവും സംഘപരിവാര്‍ അനുകൂലവുമായിത്തീര്‍ന്നത്. ജവഹര്‍ലാല്‍ നെഹ്‌റു ഉന്നതമായ ജനാധിപത്യ മൂല്യങ്ങള്‍ ജീവിതത്തില്‍ പുലര്‍ത്തിയ വ്യക്തിയായിരുന്നു എന്ന് അമര്‍ത്തിപ്പറഞ്ഞ സുധാകരന്‍ അതിനുദാഹരണമായി ഡോ. ബി ആര്‍ അംബേദ്‌കറെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതും പ്രതിക്ഷത്തിന് ആള്‍ബലമില്ലാഞ്ഞിട്ടും എ കെ ജിയെ പ്രതിപക്ഷ നേതാവാക്കിയതും എടുത്തുപറഞ്ഞു. ഇക്കൂട്ടത്തിലാണ് ആര്‍ എസ് എസ് നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയെ കേന്ദ്രമന്ത്രിയാക്കിയതും അങ്ങനെ വര്‍ഗീയ ഫാസിസത്തോട് പോലും സന്ധിചെയ്തതും മഹത്തായ കാര്യമായി കെ സുധാകരന്‍ എടുത്തുകാട്ടിയത്.