ഡല്‍ഹി: ഖേദം പ്രകടിപ്പിച്ചതോടെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിച്ചെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. സുധാകരന്‍ ഖേദം പ്രകടിപ്പിച്ചുവെന്നും അദ്ദേഹത്തിന് പറ്റിയ നാക്ക് പിഴയാണ് ആര്‍ എസ് എസ്-നെഹ്‌റു പ്രസ്തവാനയെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. സുധാകരന്‍റെ വിവാദപരാമര്‍ശവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ആര്‍ എസ് എസിനോട് സന്ധി ചെയ്താത്ത പാര്‍ട്ടി കോണ്‍ഗ്രസാണ്. ആര്‍എസ്എസിനെതിരെ ശക്തമായ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. സുധാകരനെതിരെ എം പിമാര്‍ ദേശിയ നേതൃത്വത്തിന് കത്തയച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജവഹർലാൽ നെഹ്റു വർഗീയ ഫാഷിസ്റ്റുകളോട് സന്ധി ചെയ്തുവെന്ന പരാമർശം വാക്കുപിഴയാണെന്ന് കെ സുധാകരന്‍ ഇന്നലെ പറഞ്ഞിരുന്നു. മനസില്‍ പോലും ഉദ്ദേശിക്കാത്ത തലങ്ങളിലാണ് തന്‍റെ പരാമര്‍ശം എത്തിയത്. കോണ്‍ഗ്രസിനെയും യു ഡി എഫിനെയും തന്നെയും സ്നേഹിക്കുന്നവര്‍ക്ക് ഈ പ്രസ്താവന വേദനയുണ്ടാക്കിയെന്നറിയുമ്പോള്‍ അതീവ ഖേദമുണ്ടെന്നും സുധാകരന്‍ പറഞ്ഞു. ഏതെങ്കിലും പഴയ കാല ഓര്‍മപ്പെടുത്തലുകളെ തന്റെ രാഷ്ട്രീയമായി കാണരുത്. ഗാന്ധിയെ വധിച്ച പ്രത്യയശാസ്ത്രത്തോട് മരണം വരെയും പോരാടുമെന്നും അദ്ദേഹം പുറത്തിറക്കിയ പ്രസ്താവനയിലൂടെ വ്യക്തമാക്കി. അതേസമയം, കെ പി സി സി പ്രസിഡന്‍റിന്‍റെ പരാമര്‍ശം മുസ്ലിം ലീഗില്‍ കടുത്ത അത്യപ്തിക്ക് വഴിയൊരുക്കിയിട്ടുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.