ബംഗളുരു: വോട്ടര്‍മാരുടെ വിവരങ്ങള്‍ സ്വകാര്യ ഏജന്‍സിയെ ഉപയോഗിച്ച് ശേഖരിച്ച കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ രാജിവെക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ''മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് നടപടി ചട്ടങ്ങള്‍ ലംഘിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് തട്ടിപ്പിനാണ് അദ്ദേഹം ഇടനിലക്കാരനായിരിക്കുന്നത്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അദ്ദേഹത്തെ അറസ്റ്റുചെയ്യണം" എ ഐ സി സി ജനറല്‍ സെക്രട്ടറിയും കര്‍ണാടകയുടെ ചുമതലയുള്ള നേതാവുമായ രണ്‍ദീപ് സിംഗ് സുര്‍ജെവാല ആവശ്യപ്പെട്ടു.
ബ്രുഹത് ബംഗളുരു മഹാനഗര പാലിക് എന്ന ബംഗളുരുവിലെ തദ്ദേശ സ്ഥാപനമാണ് ഇക്കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ വോട്ടര്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സ്വകാര്യ സ്ഥാപനത്തിന് കരാര്‍ നല്‍കിയത്. വീടുകളിലെത്തി വോട്ടർമാരുടെ ലിംഗം, മാതൃഭാഷ, തെരഞ്ഞെടുപ്പ് ഐഡി, ആധാർ എന്നീ വിവരങ്ങളാണ് സ്വകാര്യ സ്ഥാപനം ശേഖരിച്ചത് എന്നാണ് ആരോപണം. ശേഖരിച്ച ഡാറ്റ സര്‍ക്കാറിന് കീഴിലുള്ള ഗരുഡ ആപ്പില്‍ സൂക്ഷിക്കണമെന്ന ചട്ടവും ലംഘിക്കപ്പെട്ടു. സ്വകാര്യ ഏജന്‍സിയുടെ ഡിജിറ്റല്‍ സമീക്ഷ എന്ന ആപ്പിലാണ് വിവരങ്ങള്‍ മുഴുവന്‍ ശേഖരിച്ചുവെച്ചിട്ടുള്ളത് എന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഈ സ്വകാര്യ സ്ഥാപനം വഴി നിരവധി ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ നിയമിക്കുകയും അവര്‍ക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തുല്യമായ പദവിയും അധികാരവും നല്‍കുകയും ചെയ്യുക വഴി വലിയ തെരഞ്ഞെടുപ്പ് അഴിമതിക്കാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ബ്രുഹത് ബംഗളുരു മഹാനഗര പാലിക്കിനുവേണ്ടി സര്‍വേ നടത്താന്‍ സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ച നടപടിയില്‍ തന്നെ അഴിമതിയുണ്ടെന്നും ഇക്കാര്യം സമഗ്രമായി അന്വേഷിക്കണമെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു.