തിരുവനന്തപുരം: ദേശീയതല പാര്‍ട്ടി പുനസംഘടനയിലും ഹിമാചല്‍, ഗുജറാത്ത് തെരഞ്ഞെടുപ്പുകളില്‍ താര പ്രചാരക പട്ടികയിലും അവഗണിക്കപ്പെട്ട ശശി തരൂര്‍ കേരളാ രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. കെ പി പി സി പ്രസിഡന്റ് കെ സുധാകരന്‍റെ ആര്‍ എസ് എസ് അനുകൂല പ്രസ്താവനയും വി സി മാരെ പിരിച്ചുവിടാനുള്ള ഗവര്‍ണറുടെ ഉത്തരവിനെ പിന്തുണച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ പ്രസ്താവനയും ഉണ്ടാക്കിയ ആശയക്കുഴപ്പത്തിന്റെ പശ്ചാത്തലത്തില്‍ ശശി തരൂരിന്‍റെ നീക്കം ഇതിനകം കേന്ദ്ര തലത്തില്‍ത്തന്നെ ശ്രദ്ധിക്കപ്പെട്ടതായാണ് വാര്‍ത്ത.
ഞായറാഴ്ച മുതല്‍ നാല് ദിവസം നീളുന്ന മലബാര്‍ പര്യടനമാണ് തരൂരിന്‍റെ പരിപാടി. മലബാര്‍ പര്യടനത്തില്‍ നിരവധി രാഷ്ട്രീയ സാമൂഹിക സംസാരിക നേതാക്കന്മാരുമായി ചര്‍ച്ച നടത്തും. ഇതിന്റെ ഭാഗമായാണ് പാണക്കാട് തറവാട് സന്ദര്‍ശിക്കുന്നത്. കെ പി പി സി പ്രസിഡന്റ് കെ സുധാകരന്‍റെ ആര്‍ എസ് എസ് അനകൂല പ്രസ്താവന മുസ്ലിം ലീഗില്‍ അതൃപ്തിയുണ്ടാക്കിയ സാഹചര്യത്തില്‍ ശശി തരൂരിന്റെ പാണക്കാട് തറവാട് സന്ദര്‍ശനത്തിന് പ്രത്യേക രാഷ്ട്രീയ പ്രാധാന്യമാണ് രാഷ്ട്രീയ നിരീക്ഷകര്‍ കല്‍പ്പിക്കുന്നത്. ഈ മാസം 22- ന് പാണക്കാട്ട് എത്തുന്ന തരൂര്‍ ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുമായും പി.കെ.കുഞ്ഞാലിക്കുട്ടിയുമായും ചർച്ച നടത്തും.
ഈ പര്യടനത്തോടൊപ്പം എന്‍ എസ് എസ് സംഘടിപ്പിക്കുന്ന മന്നം ജയന്തി പരിപാടിയില്‍ ശശി തരൂര്‍ മുഖ്യ അതിഥിയായേക്കുമെന്നും വാര്‍ത്തയുണ്ട്. കോണ്‍ഗ്രസുമായി പരമ്പരാഗതമായി ബന്ധപ്പെട്ടുനില്‍ക്കുന്ന സമുദായങ്ങളുമായും വ്യക്തികളുമായും ശശി തരൂര്‍ സംവദിക്കും. കേരളത്തിലെ നിലവിലെ സാഹചര്യത്തില്‍ ശശി തരൂരിന്‍റെ നീക്കം വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. എ ഐ സി സിയും കെ പി സി സിയും അറിയാതെയാണ് ശശി തരൂര്‍ മലബാര്‍ പര്യടനം സംഘടിപ്പിച്ചിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. മലബാര്‍ പര്യടനവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന് കേരളാ സന്ദര്‍ശനത്തിന് പ്രത്യേക രാഷ്ട്രീയമാനം നല്‍കേണ്ടതില്ലെന്നും കേരളം തന്‍റെ നാടല്ലെയെന്നുമാണ് ശശി തരൂര്‍ മറുപടി പറഞ്ഞത്.