കോഴിക്കോട്: യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച "സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും" എന്ന സംവാദ പരിപാടിയിൽ നിന്നും പാര്‍ട്ടി നേതൃത്വം ഡോ. ശശി തരൂർ എംപിയെ തടഞ്ഞു എന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകാരന്‍. യൂത്ത് കോൺഗ്രസ് എന്നത് സമര പാരമ്പര്യം പേറുന്ന ജനാധിപത്യ സംഘടനയാണ്. പലപ്പോഴും മാതൃസംഘടനയെ തിരുത്തിയും, കലഹിച്ചും ചരിത്രത്തിൽ ഇടംപിടിച്ച യൂത്ത് കോൺഗ്രസ്സിനെ ഇത്തരത്തിൽ ഒരു പരിപാടിയിൽ നിന്ന് വിലക്കാൻ കെപിസിസി ശ്രമിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തരൂർ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ സമുന്നതനായ നേതാവാണെന്നത് തർക്കമില്ലാത്ത കാര്യമാണ്. അദ്ദേഹത്തിന് കേരളത്തിൽ എവിടെയും രാഷ്ട്രീയ പരിപാടികൾ നൽകാൻ കെപിസിസി നേതൃത്വം പൂർണ്ണമനസ്സോടെ തയ്യാറാണ്. രാഷ്ട്രീയ എതിരാളികളുടെ വ്യാജ പ്രചാരണങ്ങളെ പ്രിയപ്പെട്ട കോൺഗ്രസ്സ് പ്രവർത്തകർ അവജ്ഞയോടെ തള്ളിക്കളയണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസിന്റ സംഘടന സംവിധാനം അനുസരിച്ചല്ല തരൂര്‍ പര്യടനം തയ്യാറാക്കിയതെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പറഞ്ഞു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ സെമിനാറിന്റ സംഘാടനത്തില്‍ നിന്ന് ഒഴിവായത്. യൂത്ത് കോണ്‍ഗ്രസില്‍ ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു. ഇന്ന് മുതല്‍ നാല് ദിവസം നീളുന്ന മലബാര്‍ പര്യടനമാണ് തരൂരിന്‍റെ പരിപാടി. മലബാര്‍ പര്യടനത്തില്‍ നിരവധി രാഷ്ട്രീയ സാമൂഹിക സംസാരിക നേതാക്കന്മാരുമായി ചര്‍ച്ച നടത്തും. ഈ മാസം 22- ന് പാണക്കാട്ട് എത്തുന്ന തരൂര്‍ ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുമായും പി.കെ.കുഞ്ഞാലിക്കുട്ടിയുമായും ചർച്ച നടത്തും.
ഈ പര്യടനത്തോടൊപ്പം എന്‍ എസ് എസ് സംഘടിപ്പിക്കുന്ന മന്നം ജയന്തി പരിപാടിയില്‍ ശശി തരൂര്‍ മുഖ്യ അതിഥിയായേക്കുമെന്നും വാര്‍ത്തയുണ്ട്. കോണ്‍ഗ്രസുമായി പരമ്പരാഗതമായി ബന്ധപ്പെട്ടുനില്‍ക്കുന്ന സമുദായങ്ങളുമായും വ്യക്തികളുമായും ശശി തരൂര്‍ സംവദിക്കും. കേരളത്തിലെ നിലവിലെ സാഹചര്യത്തില്‍ ശശി തരൂരിന്‍റെ നീക്കം വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.