കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി. കേന്ദ്രസര്‍ക്കാരിന്‍റെ ഗുണ്ടാ- മാഫിയാ സംഘമായാണ് ഇ ഡി പ്രവര്‍ത്തിക്കുന്നതെന്ന് എം എ ബേബി പറഞ്ഞു. ചെറുത്തുനിൽക്കുന്നവരുടെ നിലനിൽപ്പുപോലും ഇല്ലാതാക്കുകയാണ്. ദേശീയ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ മാധ്യമങ്ങളെ വരുതിയിലാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2002ലെ ഗുജറാത്ത് കലാപകാലത്ത് അവിടുത്തെ മൂന്ന് പ്രമുഖ മാധ്യമങ്ങൾ ഹിന്ദുവർഗീയ ശക്തികൾക്കായി നിലകൊണ്ടത് എഡിറ്റേഴ്‌സ് ഗിൽഡ് കണ്ടെത്തിയിരുന്നു. സിനിമ ഉൾപ്പെടെയുള്ള മേഖലകളിലും കാവിവൽക്കരണം ശക്തമാണെന്നും എം എ ബേബി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഇഡി ഉൾപ്പെടെയുള്ള ഏജൻസികളെ ഉപയോഗിച്ച് കേന്ദ്രസർക്കാർ മാധ്യമങ്ങളെ വരുതിയിലാക്കുകയാണ്. വരുതിയിൽ നിൽക്കാത്ത മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നു. കോർപ്പറേറ്റുകളെ ഉപയോഗിച്ച് മാധ്യമങ്ങളെ വിലയ്ക്കുവാങ്ങുകയാണ്. എൻഡിടിവി പോലെയുള്ള മാധ്യമങ്ങളുടെ ഓഹരിയും വളഞ്ഞ വഴിയിലൂടെ കൈവശപ്പെടുത്തിയത് ഇത്തരം നീക്കങ്ങളുടെ ഭാഗമാണ്. ഒരുകാലത്ത് മതേതര നിലപാട് സ്വീകരിച്ച ദേശീയ ദിനപത്രമായ ‘ദ ഹിന്ദു’വിനെ ഏറ്റെടുക്കാൻ ഒരു കുത്തക തയ്യാറായി നിൽക്കുന്നു. ഇഡി എടുത്ത ഒരു ശതമാനം കേസുപോലും ശിക്ഷിക്കപ്പെട്ടില്ലെന്നത് ഇത്തരം ഏജൻസികളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നതാണ്. കേന്ദ്ര സർക്കാരിന്റെ ഗുണ്ടാ–മാഫിയാ സംഘമായാണ് ഇഡി പ്രവർത്തിക്കുന്നത്. ചെറുത്തുനിൽക്കുന്നവരുടെ നിലനിൽപ്പുപോലും ഇല്ലാതാക്കുകയാണ്.
2002ലെ ഗുജറാത്ത് കലാപകാലത്ത് അവിടുത്തെ മൂന്ന് പ്രമുഖ മാധ്യമങ്ങൾ ഹിന്ദുവർഗീയ ശക്തികൾക്കായി നിലകൊണ്ടത് എഡിറ്റേഴ്‌സ് ഗിൽഡ് കണ്ടെത്തിയിരുന്നു. ഗുജറാത്തിൽ നടത്തിയ പരീക്ഷണമാണ് ഇന്ന് ദേശവ്യാപകമായി മാധ്യമങ്ങളെ ഉപയോഗിച്ച് ഹിന്ദുത്വ ശക്തികൾ നടത്തുന്നത്. ഇതിനെതിരായ ചെറുത്തുനിൽപ്പാണ് കാലം ആവശ്യപ്പെടുന്നത്. ഡൽഹിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സംഘപരിവാർ വാർ റൂം രാജ്യത്തെ മുഴുവൻ വാർത്തകളിലും സദാ ഇടപെട്ടുകൊണ്ടിരിക്കുന്നു.
സിനിമ ഉൾപ്പെടെയുള്ള മേഖലകളിലും കാവിവൽക്കരണം ശക്തമാണ്. ആധുനിക ശാസ്ത്ര–സാങ്കേതിക വിദ്യ ഉപയോഗിച്ച് വർഗീയ ചരിത്രനിർമിതി ബോധപൂർവം നടത്തുകയാണ്. സിനിമകളടക്കമുള്ള മാധ്യമങ്ങളിലൂടെ വ്യാജനിർമിതികളെ സ്വീകാര്യമാക്കാനുള്ള തന്ത്രമാണ് പയറ്റുന്നത്. ഇതിലെ വർഗീയ ഉള്ളടക്കം ജനങ്ങളുടെ ഉള്ളിലേക്ക് അറിയാതെ എത്തുകയാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക