പോലീസ് സ്റ്റേഷൻ അടിച്ചു തകർക്കുകയും പോലീസുകാരെ അക്രമിക്കുകയും ചെയ്ത സമര സമിതിക്കെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രി കെ ടി ജലീല്‍. വിഴിഞ്ഞം പോലീസ് സ്റ്റേഷൻ അടിച്ചു തകർക്കുകയും 35 പോലീസുകാരെ അക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത സാമൂഹ്യ വിരുദ്ധരെ "രാജ്യസ്നേഹികളെന്നാണോ" മന്ത്രി അബ്ദുറഹിമാൻ വിളിക്കേണ്ടത്? പോലീസ് സ്റ്റേഷൻ കത്തിക്കാൻ ആഹ്വാനം ചെയ്ത "അച്ഛനെ" എത്രയും വേഗം തുറുങ്കിലടക്കണമെന്നും കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
വിഴിഞ്ഞം പോലീസ് സ്റ്റേഷൻ അടിച്ചു തകർക്കുകയും 35 പോലീസുകാരെ അക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത സാമൂഹ്യ വിരുദ്ധരെ "രാജ്യസ്നേഹികളെന്നാണോ" മന്ത്രി അബ്ദുറഹിമാൻ വിളിക്കേണ്ടത്? പോലീസ് സ്റ്റേഷൻ കത്തിക്കാൻ ആഹ്വാനം ചെയ്ത "അച്ഛനെ" എത്രയും വേഗം തുറുങ്കിലടക്കണം. മന്ത്രി റഹ്മാനെതിരായ വിഴിഞ്ഞം സമരസമിതി നേതാവായ "ഫാദറി"ൻ്റെ പ്രതികരണം തികഞ്ഞ ധിക്കാരമാണ്.
ഫിഷറീസ് മന്ത്രി സംസാരിച്ചത് നാടിനു വേണ്ടിയാണ്. വികസന പദ്ധതികൾ അട്ടിമറിക്കാൻ അച്ചാരം വാങ്ങിയവരുടെ "തനിനിറം" ആരും കാണാതെ പോകരുത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും മുൻ ഫിഷറീസ് മന്ത്രി ബാബുവിൻ്റെയും സാന്നിദ്ധ്യത്തിൽ ഒപ്പിട്ട കരാർ നടപ്പിലാക്കുക മാത്രമാണ് മന്ത്രി അബ്ദുറഹിമാൻ ചെയ്യുന്നത്. വിഴിഞ്ഞം തുറമുഖം യു.ഡി.എഫ് നടപ്പിലാക്കുമ്പോൾ അത് "മഹത്തര"വും, എൽ.ഡി.എഫ് പ്രാവർത്തികമാക്കുമ്പോൾ "വങ്കത്തര"വുമാകുന്നത് എങ്ങിനെയെന്ന് മനസ്സിലാകുന്നില്ല.
അണിഞ്ഞ വസ്ത്രത്തിൻ്റെ നിറത്തോടെങ്കിലും നീതി പുലർത്താൻ വിഴിഞ്ഞം കലാപ "നേതാക്കൾ" തയ്യാറാവണം. പുരോഹിതൻമാർ രാഷ്ട്രീയ ചട്ടുകങ്ങളാകുന്നത് അംഗീകരിക്കാനാവില്ല. വലതുപക്ഷ മാധ്യമങ്ങളുടെ "തിരുനോട്ട"മുണ്ടെന്ന് കരുതി സർക്കാരിനെ മൂക്കിൽ വലിക്കാമെന്ന വിചാരമൊന്നും ആർക്കും വേണ്ട. നേഷണൽ ഹൈവേയും ഗെയ്ൽ വാതക പൈപ്പ് ലൈനും ഇടമൺ-കൊച്ചി പവർ ഹൈവേയും യാഥാർത്ഥ്യമാക്കാൻ പിണറായി സർക്കാരിന് കഴിഞ്ഞിട്ടുണ്ടെങ്കിൽ വിഴിഞ്ഞം തുറമുഖവും വൈകാതെ അർത്ഥപൂർണ്ണമാക്കി നാടിന് സമർപ്പിക്കും.