മേപ്പാടി: ലഹരിയുടെ മൊത്ത വിതരണക്കാരായി മാറുന്ന വലതു വിദ്യാർത്ഥി സംഘടനകൾ കലാലയങ്ങളെ കലാപവത്കരിക്കാൻ ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വയനാട് മേപ്പാടി പോളിടെക്‌നിക്ക് കോളേജിൽ എസ്എഫ്ഐ നേതാവ് അപർണയെ വലതു വിദ്യാർത്ഥി സംഘടനകളുടെ ലഹരി മാഫിയ സംഘം അതിക്രൂരമായി മർദ്ധിച്ച സംഭവം ഞെട്ടിക്കുന്നതും അപലപനീയവുമാണ്. ലഹരി മാഫിയക്കെതിരെ നിരന്തരപോരാട്ടം നടത്തുന്ന സഖാവിനെ കോളേജ് തെരഞ്ഞെടുപ്പിനിടെയാണ് ഈ സംഘം ആക്രമിച്ചത്. സഖാവ് മേപ്പാട് മിംസ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അക്രമത്തെ റിപ്പോർട്ട് ചെയ്യാനോ അപലപിക്കാനോ മാധ്യമങ്ങൾ ഈ നിമിഷം വരെ തയ്യാറായിട്ടില്ല. ലഹരിയുടെ മൊത്ത വിതരണക്കാരായി മാറുന്ന വലതു വിദ്യാർത്ഥി സംഘടനകൾ കലാലയങ്ങളെ കലാപവത്കരിക്കാൻ ശ്രമിക്കുകയാണ്. ഈ ശ്രമങ്ങളെ വിദ്യാർത്ഥി സമൂഹം പരാജയപ്പെടുത്തുക തന്നെ ചെയ്യും- എം വി ഗോവിന്ദന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ ദിവസം നടന്ന യൂണിയൻ തെരഞ്ഞെടുപ്പിനിടെയാണ് എസ്എഫ്ഐ ജില്ലാ ജോയിൻ സെക്രട്ടറി അപർണ ഗൗരിക്ക് ഗുരുതരമായി പരിക്കേറ്റത്. അപർണ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കോളേജിലെ ലഹരി മാഫിയ സംഘമാണ് വനിത നേതാവിനെ ആക്രമിച്ചതെന്നാണ് എസ്എഫ്ഐ യുടെ പരാതി. സംഭവത്തില്‍ നാല് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മേപ്പാടി പോളിടെക്നിക്ക് കോളേജിലെ അലൻ ആൻ്റണി, മുഹമ്മദ് ഷിബിൽ, അതുൽ കെ ഡി, കിരൺ രാജ് എന്നിവരാണ് റിമാൻഡിലായത്.