കൊല്‍ക്കത്ത: ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, സംസ്ഥാന ഭാരത് ജോഡോ യാത്രയില്‍ പങ്കുചേരാനുള്ള കോണ്‍ഗ്രസിന്റെ ക്ഷണം സിപിഎം സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ട്. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും സിപിഎമ്മും ഒരുമിച്ചാണ് മത്സരിച്ചത്. അന്ന് കോൺഗ്രസ് ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയായി മാറിയിരുന്നു. എന്നാല്‍ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സഖ്യം അവസാനിപ്പിച്ച് ഒറ്റക്ക് മത്സരിക്കുകയായിരുന്നു. പിന്നീട് 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വീണ്ടും ഒന്നിച്ചെങ്കിലും കനത്ത പരാജയമാണ് മുന്നണികള്‍ക്ക് ഏറ്റുവാങ്ങേണ്ടി വന്നത്.
ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തതോടെ സിപിഎമ്മും കോണ്‍ഗ്രസും സഖ്യമുണ്ടാക്കുമെന്നും ഇതിന്‍റെ ഭാഗമായി കോണ്‍ഗ്രസ് നേതൃത്വം സംസ്ഥാന ഭാരത് ജോഡോ യാത്രയിലേക്ക് സിപിഎമ്മിനെ ക്ഷണിച്ചുവെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയുടെ പശ്ചിമ ബംഗാൾ പതിപ്പ് പൂർണ്ണമായും ഒരു പാർട്ടി പരിപാടിയാണെന്നും അതിനാൽ പൂർണ്ണമായും അതിനെ പിന്തുണയ്ക്കാന്‍ സാധിക്കില്ലെന്നും മുതിര്‍ന്ന സിപിഎം നേതാവ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. എങ്കിലും, അവർ ക്ഷണിക്കുകയാണെങ്കിൽ പിന്തുണയറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നതിന് ഞങ്ങൾ എതിരല്ല. ടിഎംസിയെയും ബിജെപിയെയും നേരിടാൻ കോൺഗ്രസുമായി സഖ്യമുണ്ടാക്കുകയാണ് വേണ്ടത്. അതിനാൽ, തെരഞ്ഞെടുപ്പിന് മുമ്പ്, യാത്രയിൽ പങ്കെടുക്കുന്നത് നല്ലതായിയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ഭാരത് ജോഡോ യാത്രയുടെ ഒരുക്കങ്ങള്‍ കോണ്‍ഗ്രസ് ആരംഭിച്ചു കഴിഞ്ഞു. സിപിഐഎം അടക്കമുള്ള മതേതര ഇടത് പാര്‍ട്ടികളെയെല്ലാം യാത്രയിലേക്ക് ക്ഷണിക്കാനാണ് കോണ്‍ഗ്രസ് തീരുമാനമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.