കണ്ണൂര്‍: ശശി തരൂര്‍ എം പിയ്ക്ക് പിന്തുണ അറിയിച്ച് കണ്ണൂര്‍ യൂത്ത് കോണ്‍ഗ്രസ്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെ അമ്മാവന്‍ സിന്‍ഡ്രോം അവസാനിപ്പിക്കണമെന്നും ഭ്രഷ്ട് കൊണ്ട് ഒരു നേതാവിന്‍റെ ജനപിന്തുണ ഇല്ലാതാക്കാമെന്ന് കരുതേണ്ടന്നും യൂത്ത് കോണ്‍ഗ്രസ് അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു. മാടായിപ്പാറയിൽ നടക്കുന്ന ജില്ലാ നേതൃ ക്യാംപിലാണ് തരൂരിന് പിന്തുണ നൽകിയും കോൺഗ്രസ് സംസ്ഥാന നേതൃത്വത്തെ വിമർശിച്ചും യൂത്ത് കോൺഗ്രസ് പ്രമേയം അവതരിപ്പിച്ചത്.
യുവാക്കളെ സ്വാധീനിക്കാന്‍ കഴിയുന്ന നേതാക്കള്‍ സംസ്ഥാനത്തുണ്ട്. അവരെ മാറ്റി നിര്‍ത്തുന്നത് ശരിയായ രീതിയല്ല. അത്തരത്തിലുള്ള നേതാക്കള്‍ക്ക് ചില നേതാക്കള്‍ ഭ്രഷ്ട് കല്‍പിക്കുന്നത് താന്‍പോരിമയാണ്. പൊതുശത്രുവിനെതിരെയുള്ള പോരാട്ടത്തിന് ഉപകാരപ്പെടുന്നവര്‍ മാറ്റി നിര്‍ത്തപ്പെടുന്ന രീതി അവസാനിപ്പിക്കണം. തരൂരിനെ സ്വീകരിച്ച കണ്ണൂര്‍ നേതൃത്വം അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും പ്രമേയത്തില്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ദേശീയതല പാര്‍ട്ടി പുനസംഘടനയിലും ഹിമാചല്‍, ഗുജറാത്ത് തെരഞ്ഞെടുപ്പുകളില്‍ താര പ്രചാരക പട്ടികയിലും അവഗണിക്കപ്പെട്ടതിനു പിന്നാലെയാണ് ശശി തരൂര്‍ കേരളാ രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്നവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. കഴിഞ്ഞ മാസം വടക്കന്‍ മലബാറില്‍ ശശി തരൂര്‍ പര്യടനം നടത്തിയിരുന്നു. ഇതാണ് കേരളത്തിലെ നേതാക്കളെ ചൊടിപ്പിച്ചത്. സാമൂഹിക സാംസ്ക്കാരിക പ്രമുഖരെയും മത നേതാക്കളെയും സന്ദർശിച്ചും പൊതു പരിപാടികളിൽ പങ്കെടുത്തും നടത്തിയ പര്യടനത്തിനെതിരെ പ്രതിപക്ഷ നേതാവടക്കം രംഗത്തെത്തിയിരുന്നു.