കൊച്ചി: ഐ എഫ് എഫ് കെ സമാപന വേദിയില്‍ കൂവി പ്രതിഷേധിച്ചവരെ നായ്ക്കളോട് ഉപമിച്ച സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി നടന്‍ ഹരീഷ് പേരടി. രഞ്ജിത്തിനെതിരെ കൂവിയും കുരച്ചുമാണ് ഹരീഷ് പേരടി പ്രതിഷേധിച്ചത്. താനടക്കമുളള പൊതുസമൂഹത്തിന്റെ നികുതിപ്പണം കൊണ്ട് നടത്തുന്ന ചലച്ചിത്രമേളയില്‍ പ്രതിഷേധിച്ചവരെ പട്ടികളും നായ്ക്കളുമായി ഉപമിച്ച ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന്റെ മാടമ്പത്തിത്തരത്തിനെതിരെയുളള പ്രതിഷേധമാണ് ഈ കൂവലും കുരയും എന്നുപറഞ്ഞാണ് ഹരീഷ് പേരടി വീഡിയോ ആരംഭിക്കുന്നത്. ദേവാസുരം എന്ന സിനിമയിലെ 'വന്ദേ മുകുന്ദ ഹരേ' എന്ന പാട്ടിന്റെ ഈണത്തിലായിരുന്നു കൂവല്‍. മേലാല്‍ ഇത്തരം തെമ്മാളിത്തരങ്ങള്‍ ആവര്‍ത്തിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'വയനാട്ടിൽ എന്റെ വീട് നോക്കുന്ന ബാലകൃഷ്ണൻ നാടൻ നായ്ക്കളെ പോറ്റാറുണ്ട്. അവർ എന്നെ കാണുമ്പോൾ കുരയ്ക്കാറുണ്ട്. ഞാൻ വീടിന്റെ ഉടമസ്ഥൻ ആണെന്ന യാഥാർത്ഥ്യം അറിയാതെയാണത്. എനിക്കതിനോട് ചിരിയാണ് തോന്നുന്നത്. ഈ അപശബ്ദങ്ങളെയും അത്രയേ കാണുന്നുള്ളൂ. ചില ശബ്ദങ്ങൾ ഉണ്ടാകും. നായ മനപ്പൂർവ്വം എന്നെ ടാർജറ്റ് ചെയ്ത് കുരക്കുന്നതല്ല. വല്ലപ്പോഴും എത്തുന്ന ആൾ എന്ന നിലയിൽ എന്നോട് പരിചയമില്ലായ്മ ഉണ്ടാകാം. അതുകൊണ്ട് ഞാൻ ആ നായയെ തല്ലി പുറത്താക്കാൻ ശ്രമിക്കില്ല' എന്നാണ് രഞ്ജിത്തിന്‍റെ വിവാദ പരാമര്‍ശം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം എന്ന സിനിമയുടെ സ്ട്രീമിങ്ങിനിടെ ഡെലിഗേറ്റുകളുടെ പ്രതിഷേധം ഉയര്‍ന്നിരുന്നു. സീറ്റ് കിട്ടാതെ പോയതിനും നടത്തിപ്പിലെ പരാതിയും ഓൺലൈൻ ബുക്കിങ്ങിലെ അപാകതയുമൊക്കെ ചൂണ്ടിക്കാട്ടി ആയിരുന്നു പ്രതിഷേധം ഉയർന്നിരുന്നത്. ഇത്തരത്തിൽ പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു ചെയർമാൻ രഞ്ജിത്തിനെതിരെ ഡെലിഗേറ്റുകള്‍ കൂവി പ്രതിഷേധിച്ചത്.