ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണ വില സർവകാല തകർച്ചയിൽ. യുഎസ് വിപണിയിൽ ക്രൂഡ് ഓയില്‍ വില -37.63 ഡോളറിലേക്കാണ് താഴ്ന്നത്. എണ്ണ സംഭരണം പരിധി വിട്ടതും, അതിനനുസരിച്ച് ഉല്‍പാദനത്തില്‍ വലിയ ഇടിവ് സംഭവിക്കാത്തതുമാണ് തകര്‍ച്ചയ്ക്ക് പ്രധാന കാരണമായി പറയപ്പെടുന്നത്. കൊവിഡ്-19 വ്യാപനത്തിന്‍റെ സാഹചര്യത്തിൽ ആഗോളതലത്തിൽ ഡിമാൻഡ് കുറഞ്ഞതും ആക്കം കൂട്ടി.
എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് ഉത്പാദനത്തിൽ 10 ശതമാനം കുറവ് വരുത്താൻ അടുത്തിടെ തീരുമാനിച്ചിരുന്നു. പക്ഷെ, തീരുമാനത്തിനും വില നിയന്ത്രണവിധേയമാക്കാന്‍ പര്യാപ്തമായിരുന്നില്ല. ലോകത്തെ പ്രധാന നഗരങ്ങളെല്ലാം കൊവിഡ് ഭീതിയില്‍ അടച്ചിട്ടതോടെ ആവശ്യക്കാര്‍ തീരെ കുറഞ്ഞു. പ്രതിദിന ഉല്‍പാദനം ഒരുകോടി ബാരലായി വെട്ടിച്ചുരുക്കാന്‍ ഒപെക് രാജ്യങ്ങള്‍ തീരുമാനം എടുക്കുമ്പോഴേക്കും സംഭരിണികള്‍ നിറഞ്ഞു. റിഫൈനറികളിലെ പ്രവര്‍ത്തനവും താറുമാറായി.
ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകർച്ചയാണ് ഇപ്പോൾ നേരിടുന്നത്. യുഎസിലെ പ്രധാന സംഭരണ കേന്ദ്രങ്ങളായ ഒക്ലഹോമയിലും കുഷിങ്ങിലും സംഭരണം പരമാവധിയിലെത്തിയിരിക്കുകയാണ്. യൂറോപ്യൻ രാജ്യങ്ങളിലും എണ്ണവില തകര്‍ച്ച നേരിട്ടതോടെ ഇത് എല്ലാ മേഖലയെയും ബാധിക്കുമെന്ന് മാർക്കറ്റ് അനലിസ്റ്റുകൾ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ എണ്ണ ഉല്‍പാദകരും വാങ്ങാന്‍ ആളില്ലാതായതോടെ പ്രതിസന്ധിയിലായി. നേരത്തെ, ക്രൂഡ് ഓയിൽ വില 20 ഡോളറിലെത്തുമെന്ന് റേറ്റിങ് ഏജൻസിയായ ഗോൾമാൻ സാച്ചസ് പ്രവചിച്ചിരുന്നു. എന്നാല്‍ അതിലും മോശം സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.