ഡല്‍ഹി: ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കിടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരെ വ്യാപക ആക്രമണങ്ങള്‍ അരങ്ങേറിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തീവ്രഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. ഉത്തരാഖണ്ഡ്. ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ആക്രമണങ്ങള്‍ നടന്നത്. ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയില്‍ യൂണിയന്‍ ചര്‍ച്ചിന് കീഴിലുള്ള ലൈഫ് ആന്‍ഡ് ഹോപ് സെന്‍റര്‍ ആക്രമണത്തിനു മുപ്പതോളം പേര്‍ അടങ്ങിയ സംഘമാണ് നേതൃത്വം നകിയത്. എന്നാല്‍ പൊലീസ് അക്രമകാരികള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം ക്രിസ്ത്യന്‍ പുരോഹിതനേയും ഭാര്യയയൂം കസ്റ്റഡിയിലെടുക്കുകയാണ് ചെയ്തത് എന്നും പ്രതിഷേധത്തെ തുടര്‍ന്ന് അവരെ വിട്ടയച്ചുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഛത്തീസ്ഗഡില്‍ മുപ്പതിലധികം ഗ്രാമങ്ങളില്‍ വ്യാപകമായി ആക്രമണം നടന്നതായാണ് വാര്‍ത്ത. എന്നാല്‍ ഈ സംഭവത്തില്‍ വേണ്ട നടപടികളെടുക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ലെന്ന് ക്രൈസ്തവ വിഭാഗം ആരോപിക്കുന്നു. മധ്യപ്രദേശില്‍ സ്കൂളുകളില്‍ ക്രിസ്തുമസ് ആഘോഷിക്കുന്നതിനെതിരെയാണ് വിശ്വഹിന്ദു പരിഷത്ത് രംഗത്തുവന്നത്. ഗുജറാത്തില്‍ വഡോദരയില്‍ കരോള്‍ സംഘത്തിനുനേരെ ഒറ്റപ്പെട്ട ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
യു പിയിലെ ബുലന്ദൂഷഹര്‍ ജില്ലയില്‍ വിശ്വഹിന്ദു പരിഷത്ത് ഘര്‍വാപസി നടത്തിയെങ്കിലും നടപടിയുണ്ടായില്ല. ബിജെപി എം എല്‍ എ മീനാക്ഷി സിംഗിന്റെ നേതൃത്വത്തില്‍ മതപരിവര്‍ത്തനം നടത്തിയ നൂറുപേരെ ഘര്‍വപസി നടത്തിയതായാണ് റിപ്പോര്‍ട്ട്. ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍, കൊണ്ടാഗാവ് തുടങ്ങിയ ജില്ലകളില്‍ നടന്ന ആക്രമണങ്ങളെ സംബന്ധിച്ച് വസ്തുതാന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. കലാപത്തിനു പിന്നില്‍ ആര്‍ എസ് എസ് ആണ് എന്ന് കണ്ടെത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.