തിരുവനന്തപുരം: സിപിഎം മതത്തിന് എതിരാണ് എന്നത് തെറ്റായ കാഴ്ചപ്പാടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പാഠ്യ പദ്ധതി പരിഷ്കരണത്തിൽ ആശങ്ക വേണ്ട. വിശ്വാസങ്ങള്‍ക്ക് വിരുദ്ധമായി പാര്‍ട്ടി ഒന്നും ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബഫര്‍സോണ്‍ വിഷയത്തില്‍ ജനങ്ങള്‍ക്ക് അനുകൂലമായ നിലപാടാണ് സിപിഎം സ്വീകരിക്കുകയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പുകളുടെ മുന്നോടിയായി സിപിഎം നടത്തുന്ന ഗൃഹസന്ദർശന പരിപാടിയിലാണ് എംവി ഗോവിന്ദൻ നിലപാടറിയിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ മാത്രമാണ് സിപിഎമ്മിന് വിജയിക്കാന്‍ സാധിച്ചത്. അതിനാല്‍ മികച്ച പ്രചാരണം നടത്തി സീറ്റുകള്‍ തിരിച്ചുപിടിക്കാനാണ് സിപിഎം ശ്രമിക്കുന്നത്.
സംസ്ഥാന വ്യാപകമായി പൊളിറ്റ് ബ്യൂറോ അംഗങ്ങളും മന്ത്രിമാരും മുതൽ താഴേത്തട്ടിലെ നേതാക്കൾ വരെ വീടുകൾ കയറുന്ന വിപുലമായ പരിപാടിയാണ് സിപിഎമ്മിന്‍റേത്. സമീപകാലത്തുണ്ടായ സർക്കാരിനെതിരെ ഉയർന്ന വിവാദ വിഷയങ്ങളും ബഫർ സോൺ ആശങ്കയും ജനങ്ങൾക്കിടയിൽ ചർച്ചയാണെന്ന് തിരിച്ചറിഞ്ഞ് കൂടിയാണ് പ്രചാരണം മുന്നോട്ടു പോവുന്നത്. ജനുവരി 12 വരെയാണ് നേതാക്കള്‍ ഭവനസന്ദര്‍ശനം നടത്തുക.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബൂത്ത് തലത്തില്‍ വോട്ടര്‍മാരുടെ കൃത്യമായ കണക്കുകള്‍ ഉണ്ടായിരിക്കണമെന്നും സംസ്ഥാന സമിതി അംഗങ്ങൾ ചുമതലപ്പെട്ട മണ്ഡലങ്ങളിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കണമെന്നും എം വി ഗോവിന്ദന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളുമായി മികച്ച ബന്ധം സ്ഥാപിക്കാന്‍ സാധിക്കണം. പ്രാദേശിക തലത്തില്‍ വോട്ട് ചോര്‍ച്ചയുണ്ടാകാതെ ശ്രദ്ധിക്കണം. പ്രശ്നങ്ങള്‍ പറഞ്ഞു പരിഹരിച്ച് മുന്‍പോട്ട് പോകണമെന്നും നേതാക്കള്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് .