കശ്മീര്‍: തനിക്ക് യോജിക്കുന്ന പെണ്‍കുട്ടിയെ കണ്ടെത്തിയാല്‍ വിവാഹം കഴിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രക്കിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്. ഉടനെയെങ്ങാനും കല്യാണം കഴിക്കാന്‍ താത്പര്യപ്പെടുന്നുണ്ടോയെന്ന അവതാരികയുടെ ചോദ്യത്തിനാണ് രാഹുല്‍ ഗാന്ധി തന്‍റെ ജീവിത പങ്കാളിയെ കുറിച്ച് മനസ്സ് തുറന്നത്. 'ഞാന്‍ വിവാഹത്തിന് എതിരല്ല. എന്‍റെ മാതാപിതാക്കളുടെ ജീവിതം മനോഹരമായിരുന്നു. അവര്‍ വളരെയധികം സ്നേഹിച്ചിരുന്നു. അതുപോലെയൊരു പങ്കാളിയെയാണ് ഞാനും ആഗ്രഹിക്കുന്നത്. വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടി ബുദ്ധിമതിയും സ്നേഹിക്കാന്‍ അറിയുന്നവളുമായിരിക്കണം. പങ്കാളിയെ സംബന്ധിച്ച് മറ്റ് സങ്കല്‍പ്പങ്ങളൊന്നുമില്ല' - രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇതിനുമുന്‍പും രാഹുല്‍ ഗാന്ധി തന്‍റെ പങ്കാളി എങ്ങനെയുള്ള ആളായിരിക്കണമെന്ന് തുറന്ന് പറഞ്ഞിരുന്നു. ഉരുക്കുവനിതയെന്ന് അറിയപ്പെടുന്ന താങ്കളുടെ മുത്തശ്ശിയെപോലെ സ്നേഹ വാത്സല്യ നിധിയായ ഒരാളെയാണോ ജീവിത പങ്കാളിയാക്കാന്‍ ആഗ്രഹം എന്നായിരുന്നു യാത്രക്കിടെ ഒരു വ്ളോഗര്‍ ചോദിച്ചത്. മുത്തശ്ശിയുടെ സ്വഭാവമഹിമകൾക്കൊപ്പം എന്റെ അമ്മയുടെ ഗുണഗണങ്ങൾ കൂടി ഇടകലർന്നു ശോഭിക്കുന്ന വനിതയായാൽ വളരെ നന്നായി എന്നാണ് രാഹുലിന്റെ മറുപടി പറഞ്ഞത്. ഇത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരുന്നു.
അതേസമയം, രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിപ്പോള്‍ കശ്മീരിലാണുള്ളത്. സെപ്തംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്നാണ് ഭരത് ജോഡോ യാത്ര ആരംഭിച്ചത്. തമിഴ്‌നാട്, കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ പിന്നിട്ടാണ് ഭാരത് ജോഡോ യാത്ര കശ്മീരിലെത്തിയത്. ജനുവരി 25-ന് ബനിഹാലില്‍ ത്രിവര്‍ണ പതാകയുയര്‍ത്തും. 27-ന് അനന്ത്‌നാഗ് വഴിയാണ് ശ്രീനഗറില്‍ പ്രവേശിക്കുക. ജനുവരി 30-നാണ് ഭരത് ജോഡോ യാത്ര അവസാനിക്കുന്നത്.