ആലപ്പുഴ: ആലപ്പുഴ ലഹരിക്കടത്തുകേസില്‍ സിപിഎം നേതാവ് എ ഷാനവാസിന് ക്ലീന്‍ ചിറ്റ്. ഷാനവാസിന് അനുകൂലമായ റിപ്പോര്‍ട്ടാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയത്. ഷാനവാസിന് ലഹരിക്കടത്തുമായി ബന്ധമില്ലെന്നും അനധികൃതമായി സ്വത്തുണ്ടാക്കിയതിനോ ലഹരിവസ്തുക്കേസുകളില്‍ ഇടപെടുന്നതിനോ തെളിവില്ലെന്നുമാണ് ആലപ്പുഴ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ജില്ലാ പൊലീസ് മേധാവിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. കരുനാഗപ്പളളിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഷാനവാസിനെയും വാഹനം വാടകയ്‌ക്കെടുത്ത ജയനെയും പ്രതിചേര്‍ത്തിട്ടില്ലെന്ന് കൊല്ലം എസിപി പ്രദീപ് അറിയിച്ചു.
സര്‍ക്കാര്‍ ലഹരിക്കെതിരെ വന്‍ പ്രചാരണപരിപാടികള്‍ നടത്തുന്നതിനിടെയാണ് കരുനാഗപ്പളളിയില്‍വെച്ച് ഒരുകോടി രൂപയുടെ ലഹരിഉല്‍പ്പന്നങ്ങള്‍ പൊലീസ് പിടികൂടിയത്. ആലപ്പുഴ നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷനും ആലപ്പുഴ നോര്‍ത്ത് ഏരിയാ കമ്മിറ്റി അംഗവുമായ ഷാനവാസിന്റെ വാഹനത്തില്‍നിന്നായിരുന്നു ലഹരിവസ്തുക്കള്‍ കണ്ടെത്തിയത്. തുടർന്ന് ഷാനവാസിനെ പാര്‍ട്ടി അംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എന്നാല്‍, ഇടുക്കി സ്വദേശി പുത്തന്‍പുരയ്ക്കല്‍ ജയന്‍ എന്നയാള്‍ക്ക് താന്‍ വാഹനം വാടകയ്ക്ക് നല്‍കിയതാണ് എന്നായിരുന്നു ഷാനവാസിന്റെ വിശദീകരണം. വാഹനത്തിന്റെ ഡ്രൈവര്‍ ഇജാസും സിപിഎം അംഗമായിരുന്നു. ഇയാളെയും പാര്‍ട്ടി പുറത്താക്കിയിരുന്നു.