മാധ്യമപ്രവർത്തകൻ കെ.എം ബഷീർ കൊല്ലപ്പെട്ട വാഹനാപകടക്കേസിൽ മുഖ്യപ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിന് രക്ഷപ്പെടാൻ പഴുതുകളേറെ. സംഭവം നടന്ന് ആറു മാസമായിട്ടും പൊലീസ് കേസിൽ കുറ്റപത്രം സമർപിച്ചിട്ടില്ല. കുറ്റപത്രം സമർപ്പിക്കാത്ത കേസിൽ ആറു മാസത്തിലധികം ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ സസ്പെൻഷനിൽ നിർത്താൻ പാടില്ല എന്ന സർവീസ് ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് ശ്രീറാമിനെ തിരിച്ചെടുക്കാൻ, കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി ഉൾപ്പെട്ട അന്വേഷണ സമിതി മുഖ്യമന്ത്രിക്ക് ശുപാർശ അയച്ചത്.
ശ്രീറാം വെങ്കിട്ടരാമൻ,സംഭവം നടക്കുന്ന സമയത്ത് മദ്യപിച്ചിരുന്നതായി സാക്ഷിമൊഴികളുണ്ടെങ്കിലും പൊലീസ് പരിശോധന വൈകിച്ചതാണ് പ്രതിക്ക് ഏറ്റവും ഗുണകരമായി ഭവിച്ചത്. പൊലീസിന്റ ഈ നടപടി വലിയ വിവാദമായിരുന്നു. മദ്യപിച്ചിരുന്നുവെന്ന ലാബ് റിസൾട്ട് വെച്ച് തെളിയിക്കാൻ പറ്റാതിരുന്നാൽ അത് കേസിനെ ദുർബ്ബലപ്പെടുത്തുമെന്നാണ് പൊതുവിൽ കരുതപ്പെടുന്നത്.
ഇതിനുപുറമെ വകുപ്പുതല അന്വേഷണവും ശ്രീറാമിനനുകൂലമായി വൈകിപ്പിക്കുന്നതായി ആരോപണമുണ്ട്. ആഗസ്ത് മൂന്നിനാണ് ശ്രീറാമിന്റെ വാഹനം ഇടിച്ച് കെ.എം ബഷീർ കൊല്ലപ്പെട്ടത്. അന്വേഷണത്തിന്റെ ഒരോ ഘട്ടത്തിലും ഉദ്യോഗസ്ഥർ കാണിച്ച അലംഭാവത്തോടെയുള്ള സമീപനമാണ് ശ്രീറാമിന് കേസിൽ രക്ഷപ്പെടാനുള്ള പഴുതുകളുണ്ടാക്കിയതെന്നാണ് പൊതുവിൽ ഉയർന്ന ആക്ഷേപം. കേസും അന്വേഷണങ്ങളും പലതരത്തിൽ ഇഴഞ്ഞു നീങ്ങുന്നതിനിടയിൽ ശ്രീറാമിനെ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറിയുടെ ശുപാർശയിൻമേൽ മുഖ്യമന്ത്രി എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.