തിരുവനന്തപുരം: യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്‍റെ പി എച്ച് ഡിയില്‍ വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് ഗൈഡും മുന്‍ പിവിസിയുമായ അജയ കുമാര്‍ കേരള വിസിയ്ക്ക് വിശദീകരണം നല്‍കി. ചങ്ങമ്പുഴയുടെ വാഴക്കുലയെന്ന കൃതി വൈലോപ്പിള്ളിയുടേതാണെന്ന് പ്രബന്ധത്തില്‍ പരാമര്‍ശിച്ചത് നോട്ടപ്പിശകാണെന്നും തെറ്റുതിരുത്തി പ്രബന്ധം ഒന്നുകൂടെ അച്ചടിച്ച് പ്രസിദ്ധീകരിക്കുമെന്ന ചിന്തയുടെ വിശദീകരണം ഡോ. അജയകുമാർ വിസിക്ക് നൽകിയ മറുപടിയിലും ആവർത്തിച്ചു.
പ്രബന്ധം പല ലേഖനങ്ങളിൽനിന്നും കോപ്പിയടിച്ചതാണെന്നും അക്ഷരതെറ്റുകളും വ്യാകരണ പിശകുകളും വ്യാപകമാണെന്നും സര്‍വ്വകലാശാലയുടെ വെബ് സൈറ്റില്‍ അപ്ലോഡ് ചെയ്ത പ്രബന്ധം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റിയാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇതിനുമുന്നോടിയായാണ് ഡോ. അജയകുമാർ വിസിക്ക് മറുപടി നല്‍കിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സംഭവിച്ചത് സാന്ദർഭികമായ പിഴവാണെന്നും പുസ്തകമാക്കുമ്പോൾ പിഴവ് തിരുത്തുമെന്നും ചിന്ത ജെറോമും നേരത്തെ വ്യക്തമാക്കിയിരുന്നു. തനിക്കെതിരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വാര്‍ത്ത നല്‍കിയത് ശരിയല്ലെന്നും ചെറിയ തെറ്റിനെ പര്‍വതീകരിച്ച് കാണിക്കുന്നത് രീതി അംഗീകരിക്കാന്‍ സാധിക്കില്ല. വാഴക്കുലയെക്കുറിച്ച് നിരവധി വേദികളില്‍ സംസാരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് അറിവില്ലാത്തതിനാല്‍ സംഭവിച്ചതല്ല. നോട്ടപിശകാണ് സംഭവിച്ചത്. വിമര്‍ശനങ്ങള്‍ തുറന്ന മനസോടെയാണ് സ്വീകരിക്കുന്നതെന്നും ചിന്താ ജെറോം പറഞ്ഞിരുന്നു.
ചങ്ങമ്പുഴയുടെ വിഖ്യാതമായ വാഴക്കുല കവിത എഴുതിയത് വൈലോപ്പിള്ളിയാണെന്ന ചിന്തയുടെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റ് അടുത്തിടെയാണ് പുറത്തറിഞ്ഞത്. പിന്നാലെ കോപ്പിയടിവിവാദവുമുയർന്നിരുന്നു. നവ ലിബറല് കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറയായിരുന്നു ചിന്തയുടെ വിഷയം. ഇംഗ്ലീഷ് സാഹിത്യത്തിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്. 2021 ലാണ് ഡോക്ടറേറ്റ് ലഭിച്ചത്.