കോഴിക്കോട്: ഇടത് കാലിന് പകരം വലതു കാലിൽ ശസ്ത്രക്രിയ നടത്തിയെന്ന് ഡോക്ടർ സമ്മതിക്കുന്ന ദൃശ്യങ്ങൾ രോഗിയുടെ ബന്ധുക്കള്‍ പുറത്തുവിട്ടു. കോഴിക്കോട് നാഷണൽ ആശുപത്രിയിലായിരുന്നു സംഭവം. ആശുപത്രി അധികൃതരും ഡോക്ടറും ചികിത്സാ പിഴവ് എന്ന പരാതി അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ രോഗിയുടെ ബന്ധുക്കളും ആശുപത്രി മാനേജ്മെന്‍റും നടത്തിയ ചര്‍ച്ചക്കിടെയാണ് ഡോക്ടര്‍ പിഴവ് സമ്മതിച്ചത്. ഇടതു കാലിൽ ശസ്ത്രക്രിയ നടത്താനുള്ള മുന്നൊരുക്കങ്ങളാണ് താന്‍ നടത്തിയിരുന്നത് എന്നും പിന്നീട് കാല് മാറിപ്പോയി എന്നും നാഷണൽ ആശുപത്രിയിലെ ഓർത്തോ വിഭാഗം മേധാവി കൂടിയായ ഡോ. പി. ബെഹിർഷാൻ സമ്മതിക്കുന്നുണ്ട്.
അതേസമയം, മെഡിക്കൽ കോളേജിലെ തുടർപരിശോധനയിൽ ഇടത് കാലിന് തന്നെയാണ് ശസ്ത്രക്രിയ വേണ്ടിയിരുന്നതെന്ന് വ്യക്തമായതായി രോഗിയുടെ മകള്‍ പറഞ്ഞു. 'നിങ്ങൾ പറയുന്നതെല്ലാം ശരിയാണ്. എനിക്ക് വേറൊന്നും പറയാനില്ല' എന്നും ഡോക്ടര്‍ പറയുന്നതായി വീഡിയോയില്‍ കാണാം. എന്നാല്‍ അതിനുമുന്‍പ് ഡോക്ടറുടെ പിഴവ് മറയ്ക്കാൻ ചികിത്സാ രേഖകൾ എല്ലാം ആശുപത്രി മാനേജ്മെന്‍റ് തിരുത്തിയിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. വീഡിയോ സഹിതമുള്ള തെളിവുകള്‍ അവര്‍ പോലീസിനു കൈമാറിയിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അശ്രദ്ധമായ ചികിത്സയ്ക്ക് നിസ്സാര വകുപ്പ് ചുമത്തിയാണ് ഡോ. ബെഹിർഷാനെതിരെ നടക്കാവ് പൊലീസ് ഇന്നലെ കേസെടുത്തത്. തുടർ അന്വേഷണത്തിൽ മാത്രമാണ് കൂടുതൽ വകുപ്പുകൾ ചേർക്കുക എന്ന് പൊലീസ് അറിയിച്ചു. അതേസമയം, ചികിത്സാ പിഴവ് സംബന്ധിച്ച് ആരോഗ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഡിഎംഒയുടെ അന്വേഷണവും നടക്കുന്നുണ്ട്.