തിരുവനന്തപുരം: ശുഹൈബ് വധക്കേസില്‍ പ്രക്ഷുബ്‌ധമായി നിയമസഭ. കൊന്നവരെ മാത്രാമല്ല കൊല്ലിച്ചവരെയും കണ്ടെത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. പുതിയ വെളിപ്പെടുത്തല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ അറിഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ വന്നുപറഞ്ഞത്. ഇങ്ങനെയാണോ മുഖ്യമന്ത്രി ഒരു വിഷയത്തില്‍ മറുപടി പറയേണ്ടത്. പിജെ ആര്‍മിയിലെ വളരെ പ്രധാനപ്പെട്ട വ്യക്തിയായിരുന്നു ആകാശ് തില്ലങ്കേരി. വർഷങ്ങളായി ക്രിമിനൽ പ്രവർത്തനം നടത്തുന്ന കൊട്ടേഷൻ സംഘത്തിലെ അംഗമാണ് ഇയാൾ. ഗൂഢാലോചനക്കാരെ സംരക്ഷിക്കാനാണ് സിബിഐ അന്വേഷണത്തെ സർക്കാർ എതിർത്തത്. നിലവിലെ അന്വേഷണം അപൂർണ്ണമാണെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, കോൺഗ്രസ് എംഎൽഎ ടി സിദ്ദിഖ് ആണ് ശുഹൈബ് വധക്കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. തില്ലങ്കേരിയിൽ ഇപ്പോൾ നടക്കുന്നത് മറ്റൊരു പോരാട്ടമാണെന്നും അത് കൊന്നവരും കൊല്ലിച്ചവരും തമ്മിലാണെന്നു സിദ്ദിഖ് പറഞ്ഞു. ഷുഹൈബ് വധത്തിലെ വെളിപ്പെടുത്തലില്‍ അന്വേഷണ ഉദ്യോഗസ്ഥന് പുതിയ പരാതി കിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി സിദ്ദിഖിന് മറുപടി നൽകി. തുടരന്വേഷണമെന്ന ആവശ്യം മുഖ്യമന്ത്രി തള്ളി. തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നൽകാത്തതോടെ പ്രതിപക്ഷം സഭ വിട്ട് ഇറങ്ങിപ്പോയി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ശുഹൈബിനെ വധിച്ചത് സിപിഎം നേതാക്കള്‍ അറിഞ്ഞുകൊണ്ടാണെന്ന് കഴിഞ്ഞ ദിവസം ആകാശ് തില്ലങ്കേരി വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ടി സിദ്ദിഖ് നിയമസഭയില്‍ അടിയന്തിര പ്രമേയത്തിന് അനുമതി തേടിയത്.