കണ്ണൂര്‍: കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെയും കൂട്ടാളി ജിജോ തില്ലങ്കേരിയെയും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. രാവിലെ ഒന്‍പത് മണിയോടെയാണ് കണ്ണൂര്‍ ജില്ലാ ജയിലില്‍ നിന്നും വിയ്യൂരിലേക്ക് കൊണ്ടുപോയത്. കാപ്പ ചുമത്തി ജയിലിലടയ്ക്കുന്നവരെ അതത് ജില്ലകളില്‍ പാര്‍പ്പിക്കരുതെന്ന ചട്ടപ്രകാരമാണ് വിയ്യൂരിലേക്ക് മാറ്റിയത്. ഇരുവരും ആറുമാസത്തേക്ക് കരുതല്‍ തടങ്കലില്‍ കഴിയേണ്ടിവരും. ഫെബ്രുവരി 28-നാണ് ശുഹൈബ് വധക്കേസ്, സ്വര്‍ണ്ണക്കടത്ത്, ക്വട്ടേഷന്‍ അടക്കമുളള കേസുകളില്‍ പ്രതിയായ ആകാശ് തില്ലങ്കേരിയെയും കൂട്ടാളിയായ ജിജോ തില്ലങ്കേരിയെയും പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇരുവരും സ്ഥിരം കുറ്റവാളികളാണെന്ന പൊലീസ് റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ അംഗീകരിച്ചതോടെയാണ് ഗുണ്ടാനിയമപ്രകാരം അറസ്റ്റ് ചെയ്തത്. ആകാശിനെതിരെ രണ്ട് കൊലപാതകക്കേസുള്‍പ്പെടെ പതിനാല് കേസുകളും ജിജോ തില്ലങ്കേരിക്കെതിരെ 23 കേസുകളുമാണുളളത്. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ വധിച്ചത് പാര്‍ട്ടി ആഹ്വാനപ്രകാരമായിരുന്നെന്ന ആകാശിന്റെ വെളിപ്പെടുത്തല്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു.
മറ്റ് കേസുകളില്‍ അകപ്പെടരുതെന്ന് ചൂണ്ടിക്കാട്ടിയാണ് ഷുഹൈബ് വധക്കേസില്‍ ആകാശിന് ജാമ്യം അനുവദിച്ചത്. അതിനിടെയാണ് ഡി വൈ എഫ് ഐ വനിതാ നേതാവിനെ അപമാനിച്ചതുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയാകുന്നത്. ഇതോടെ ആകാശിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചു. നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദേശിച്ചിരുന്നു. അതിനിടെയാണ് ആകാശിനെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്.