തൃശൂര്‍: മലയാളത്തിന്റെ പ്രിയനടന്‍ കലാഭവന്‍ മണിയുടെ ഓര്‍മ്മദിനത്തില്‍ കുറിപ്പുമായി സംവിധായകന്‍ വിനയന്‍. മണി യാത്രയായിട്ട് ഏഴുവര്‍ഷമായെന്നും സാധാരണക്കാരില്‍ സാധാരണക്കാരനായ ആ അതുല്യ കലാകാരന്റെ അകാലത്തിലുളള വേര്‍പാട് ഓര്‍ക്കുമ്പോള്‍ ഇന്നും മനസില്‍ വേദനയുടെ കനലെരിയുകയാണെന്നും വിനയന്‍ പറഞ്ഞു.
'ഏറെ ദാരിദ്രവും അതിലേറെ അവഗണനയുമൊക്കെ സഹിച്ച് തന്റേതായ അസാധാരണ കഴിവുകള്‍കൊണ്ടുമാത്രം മലയാള സിനിമയിലും മലയാളികളുടെ മനസിലും ഇടംനേടാന്‍ കഴിഞ്ഞ കലാഭവന്‍ മണിക്ക് ഒത്തിരി സ്വപ്‌നങ്ങള്‍ ബാക്കിയുളളപ്പോഴാണ് ജീവിതം കൈവിട്ടുപോയത്. ഇതിനെയാണല്ലോ വിധി എന്ന് നമ്മള്‍ പറയുന്നത്. ഇനിയൊരു ജന്മമുണ്ടെങ്കില്‍ ഈ സ്‌നേഹഭൂമിയില്‍ ഇനിയും മണി ജനിക്കട്ടെ. ആദരാഞ്ജലികള്‍'-എന്നാണ് വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2016 മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണി അന്തരിച്ചത്. രാമന്‍- അമ്മിണി ദമ്പതികളുടെ മകനായി തൃശൂര്‍ ചാലക്കുടിയില്‍ ജനിച്ച മണി മിമിക്രിയിലൂടെയാണ് സിനിമയിലേക്കെത്തുന്നത്. സിബി മലയില്‍ സംവിധാനം ചെയ്ത അക്ഷരം എന്ന ചിത്രത്തില്‍ ഓട്ടോ ഡ്രൈവറായെത്തിയ മണിക്ക് സുന്ദര്‍ ദാസ് ചിത്രം സല്ലാപത്തിലെ കഥാപാത്രമാണ് ബ്രേക്ക് നല്‍കിയത്.
വിനയന്റെ ചിത്രങ്ങളിലൂടെയാണ് കലാഭവന്‍ മണി നായകവേഷങ്ങള്‍ ചെയ്തുതുടങ്ങിയത്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ മണിയുടെ കഥാപാത്രം വളരെയധികം ശ്രദ്ധനേടിയിരുന്നു. ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്‌കാരത്തില്‍ പ്രത്യേക ജൂറി ലഭിച്ചു. കലാഭവന്‍ മണിയുടെ ജീവിതം പശ്ചാത്തലമാക്കി വിനയന്‍ 'ചാലക്കുടിക്കാരന്‍ ചങ്ങാതി' എന്ന പേരില്‍ സിനിമയും ഒരുക്കിയിരുന്നു.