തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ പരിഹാസവുമായി ഷാഫി പറമ്പില്‍ എം എല്‍ എ. ജെൻഡർ ന്യൂട്രാലിറ്റി വാക്കില്‍ മാത്രം മതിയോ പ്രവർത്തിയിലും വേണ്ടേയെന്ന് ഷാഫി പറമ്പില്‍ ചോദിച്ചു. ആൺകുട്ടികളെ പോലെ പെൺകുട്ടികൾ നടന്നാൽ പ്രതിഷേധങ്ങളിൽ പൊലീസിന് തിരിച്ചറിയാൻ പ്രയാസമുണ്ടെന്ന എം വി ഗോവിന്ദന്‍റെ പ്രസ്താവനയ്ക്കെതിരെയാണ് ഷാഫി പറമ്പില്‍ രംഗത്തെത്തിയത്.
"ചെറുപ്പക്കാരി പെൺകുട്ടികൾ മുടി ക്രോപ്പ് ചെയ്ത് ഷർട്ടും ജീൻസുമിട്ട് മുഖ്യമന്ത്രിക്കെതിരെ സമരത്തിനിറങ്ങുന്നു"- ഇ പി ജയരാജൻ. "ആൺകുട്ടികളെ പോലെ പെൺകുട്ടികൾ നടന്നാൽ എങ്ങനെ തിരിച്ചറിയാനാകും?"- എം വി ഗോവിന്ദൻ. പുരോഗമനവാദവും ജെൻഡർ ന്യൂട്രാലിറ്റിയും ചിത്രത്തിൽ മതിയോ? വാക്കിലും പ്രവർത്തിയിലും വേണ്ടേ ഗോവിന്ദൻ മാഷേ എന്നാണ് ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ജനകീയ പ്രതിരോധ ജാഥ പാലക്കാട് എത്തിയപ്പോള്‍ ചുവന്ന മുണ്ടും വെളുത്ത ഷര്‍ട്ടും ധരിച്ചെത്തിയ ഒരു കൂട്ടം പെണ്‍കുട്ടികളുടെ കൂടെ നിന്ന് എം വി ഗോവിന്ദന്‍ ഫോട്ടോ എടുത്തിരുന്നു. ഈ ചിത്രവും ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
എറണാകുളത്ത് ജനകീയ പ്രതിരോധ ജാഥക്ക് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിലായിരുന്നു ജെൻഡർ ന്യൂട്രാല്‍ വിഷയത്തില്‍ എം വി ഗോവിന്ദന്‍റെ പ്രതികരണം. എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍റേത് സാമാന്യ മര്യാദയ്ക്കുള്ള ചോദ്യമാണ്. അതിലെന്ത് പാർട്ടി നയം വന്നിരിക്കുന്നു. ആൺകുട്ടികളെ പോലെ മുടി, ആൺകുട്ടികളെ പോലെ ഡ്രസ്, ആൺകുട്ടികളെ പോലെതന്നെ എല്ലാ കാര്യങ്ങളും. അങ്ങനെ വരുമ്പോള്‍ എങ്ങനെയാണ് തിരിച്ചറിയുക എന്ന സ്വാഭാവിക ചോദ്യം മാത്രമാണ് ഇ പി ജയരാജന്‍ ചോദിച്ചതെന്നയിരുന്നു എം വി ഗോവിന്ദന്‍ പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധങ്ങള്‍ക്കെതിരെയായിരുന്നു ഇ പി ജയരാജന്‍റെ വിവാദ പരമാര്‍ശം. പെണ്‍കുട്ടികള്‍ പാന്‍റും ഷര്‍ട്ടും ധരിച്ച് ആണ്‍കുട്ടികളെപ്പോലെ സമരത്തിനിറങ്ങുന്നുവെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആക്ഷേപം. പുരുഷന്‍മാരെപ്പോലെ മുടി വെട്ടി കരിങ്കൊടിയും കൊണ്ട് എന്തിന് നടക്കുന്നുവെന്നും അദ്ദേഹം ചോദിച്ചിരുന്നു. ഇതിനെതിരെ സാമൂഹിക മാധ്യമങ്ങളിലടക്കം വിമര്‍ശനം ഉയരുന്നതിനിടയിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ ഇ പി ജയരാജനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.