കൊച്ചി: പെണ്‍കുട്ടികള്‍ ഏത് വേഷം ധരിക്കുന്നതിനും പാര്‍ട്ടി എതിരല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തന്‍റെ പരാമര്‍ശം മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും പ്രതിപക്ഷത്തേക്കാള്‍ വലിയ പ്രതിപക്ഷമാകാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയില്‍ ഒരിടത്തും സ്ത്രീ വിരുദ്ധ നിലപാട് പാര്‍ട്ടി സ്വീകരിച്ചിട്ടില്ല. സ്ത്രീ - പുരുഷ സമത്വത്തിന് വേണ്ടി നിലകൊള്ളുന്ന പാർട്ടിയാണ് സിപിഎം. ആസൂത്രിതമായി ജാഥക്കതിരെ പ്രചാരണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി കോതമംഗലത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എറണാകുളത്ത് ജനകീയ പ്രതിരോധ ജാഥക്ക് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിലായിരുന്നു ജെൻഡർ ന്യൂട്രാല്‍ വിഷയത്തില്‍ എം വി ഗോവിന്ദന്‍റെ വിവാദ പ്രതികരണം. എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍റേത് സാമാന്യ മര്യാദയ്ക്കുള്ള ചോദ്യമാണ്. അതിലെന്ത് പാർട്ടി നയം വന്നിരിക്കുന്നു. ആൺകുട്ടികളെ പോലെ മുടി, ആൺകുട്ടികളെ പോലെ ഡ്രസ്, ആൺകുട്ടികളെ പോലെതന്നെ എല്ലാ കാര്യങ്ങളും. അങ്ങനെ വരുമ്പോള്‍ എങ്ങനെയാണ് തിരിച്ചറിയുക എന്ന സ്വാഭാവിക ചോദ്യം മാത്രമാണ് ഇ പി ജയരാജന്‍ ചോദിച്ചതെന്നയിരുന്നു എം വി ഗോവിന്ദന്‍ പറഞ്ഞത്. ഇതിനെതിരെ സാമൂഹിക മാധ്യമങ്ങളിലടക്കം കടുത്ത വിമര്‍ശനം ഉയര്‍ന്നുവരുന്നതിനിടയിലാണ് എം വി ഗോവിന്ദന്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.