കോട്ടയം: മാർച്ച് 30 മുതൽ ഏപ്രിൽ രണ്ടുവരെ നടക്കുന്ന ജി-20 ഉച്ചകോടി ഉദ്യോഗസ്ഥ സമ്മേളനത്തിനായി കുമരകം ഒരുങ്ങുന്നു. തണ്ണീർമുക്കം മുതൽ ഇല്ലിക്കൽവരെയുള്ള റോഡിന്റെ നവീകരണം, റോഡരികിലെ കാടുവെട്ടൽ, സീബ്രാലൈൻ പുതുക്കിവരയ്ക്കൽ, പുതിയ ദിശാബോർഡുകൾ സ്ഥാപിക്കൽ, കുഴിയടയ്ക്കൽ തുടങ്ങിയ പണികളെല്ലാം അവസാന ഘട്ടത്തിലാണ്. കുമരകം പഞ്ചായത്ത് പരിധിയിലെ പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും അനധികൃതമായ ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ തുടങ്ങിയവ ഉടൻ നീക്കം ചെയ്യണമെന്നു പഞ്ചായത്ത് നിർദേശം നൽകിയിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജി-20 രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരുടെ പ്രതിനിധികളുടെ രണ്ടാമത്തെ ‘ഷെർപ്പ’ യോഗമാണ് മാർച്ച് 30 മുതൽ ഏപ്രിൽ രണ്ടുവരെ കുമരകം കെ.ടി.ഡി.സി.യുടെ പ്രീമിയം കായൽ റിസോർട്ടായ വാട്ടർ സ്‌കേപ്‌സിൽ നടക്കുന്നത്. ഇതോടൊപ്പം വികസന വർക്കിങ് ഗ്രൂപ്പിന്റെ മറ്റൊരുയോഗവും ഏപ്രിൽ ആറുമുതൽ ഒൻപതുവരെ ഇവിടെ നടക്കും. സമ്മേളനത്തിനു വരുന്ന ഉദ്യോഗസ്ഥർ 4 ദിവസം കുമരകത്ത് ഉണ്ടാകും. ഇതിൽ ഒരു ദിവസം കുമരകത്തെ കാഴ്ചകൾ കാണാനായിരിക്കും ചിലവഴിക്കുക. ലേക്ക് റിസോർട്ട്, സൂരി റിസോർട്ട്, കോക്കനട്ട് ലഗൂൺ, താജ് ഹോട്ടൽ എന്നിവിടങ്ങളിലാണു വിവിധ രാജ്യങ്ങളിൽ നിന്നു ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തുന്ന ഉദ്യോഗസ്ഥർക്ക് താമസ സൗകര്യം ഒരുക്കുന്നത്.
ഇപ്പോൾ ജി-20 അധ്യക്ഷപദവി വഹിക്കുന്നത് ഇന്ത്യയാണ്. വിവിധ അന്താരാഷ്ട്രസംഘടനകളുടെ പ്രതിനിധികളും ചില കൂടിയാലോചനകളിൽ പ്രത്യേകം ക്ഷണിക്കപ്പെട്ടവരായി പങ്കെടുക്കും.