കൊച്ചി: ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീപ്പിടുത്തത്തില്‍ പ്രതികരണവുമായി നടന്‍ ശ്രീനിവാസന്‍. ബ്രഹ്‌മപുരത്തെ പ്രശ്‌നങ്ങള്‍ക്കുകാരണം ചിലരുടെ അഴിമതിയോടുളള സ്‌നേഹമാണെന്ന് അദ്ദേഹം പറഞ്ഞു. പത്തുലോറി മാലിന്യം ബ്രഹ്‌മപുരത്തേക്ക് അയച്ച് നൂറു ലോറിയാക്കി കാണിച്ച് പണം തട്ടേണ്ടതിനാല്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് തന്റെ സുഹൃത്ത് മുന്നോട്ടുവെച്ച മാലിന്യസംസ്‌കരണ പദ്ധതി നഗരസഭ തളളിയെന്നും ശ്രീനിവാസന്‍ പറഞ്ഞു. മനോരമാ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'വിദേശത്തുനിന്നും മെഷിനറി ഇറക്കുമതി ചെയ്ത് മാലിന്യം സംസ്‌കരിക്കാമെന്നും അതിന്റെ ബൈപ്രൊഡക്ട് മാത്രം നല്‍കിയാല്‍ മതിയെന്നുമായിരുന്നു എന്റെ സുഹൃത്ത് ഗുഡ്‌നൈറ്റ് മോഹന്‍ മുന്നോട്ടുവെച്ച നിര്‍ദേശം. പത്തുലോറി മാലിന്യം അയച്ച് നൂറുലോറിയാക്കി പണം തട്ടേണ്ടതിനാല്‍ നഗരസഭ അത് അംഗീകരിച്ചില്ല'- ശ്രീനിവാസന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബ്രഹ്‌മപുരം വിഷയത്തില്‍ പ്രതികരണങ്ങളും വിമര്‍ശനങ്ങളുമായി ബിജിപാല്‍, നീരജ് മാധവ്, രഞ്ജി പണിക്കര്‍, ഗ്രേസ് ആന്റണി , മഞ്ജു വാര്യർ, പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍ തുടങ്ങി സിനിമാ മേഖലയില്‍നിന്നും നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. അതേസമയം, വിഷപ്പുക പൂര്‍ണ്ണമായും ശമിക്കാത്തതിനാല്‍ കൊച്ചിയിലെയും സമീപപ്രദേശങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. തിങ്കളാഴ്ച്ച മുതല്‍ മൂന്നുദിവസത്തേക്കാണ് അവധി. എസ്എസ്എല്‍സി- ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.