പാട്ന: ബീഹാറിലെ സസാറാമിൽ ബോംബ് സ്ഫോടനം. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കുപറ്റിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. സ്ഫോടനത്തിൻ്റെ കാരണം വ്യക്തമല്ല. ബോംബ് പൊട്ടിത്തെറിച്ച സ്ഥലത്തുനിന്ന് ഒരു സ്കൂട്ടി കണ്ടെടുത്തിട്ടുണ്ട്. വർഗീയ പ്രശ്നമാണെന്ന് ഇതുവരെ സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ലെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. രാമനവമി ദിനത്തിൽ സംഘർഷമുണ്ടായിടത്താണ് സ്ഫോടനവുമുണ്ടായത്. സ്ഥലത്ത് നിരോധനാജ്ഞ നിലനിൽക്കുന്നതിനിടെയാണ് സ്ഫോടം. സംഘർഷത്തിനും നിരോധനാജ്ഞക്കും പിന്നാലെ സസാറാമിൽ നാളെ നടക്കേണ്ടിയിരുന്ന കേന്ദ്ര മന്ത്രി അമിത്ഷായുടെ പരിപാടി റദ്ദാക്കിയിരുന്നു.
അതേസമയം, രാമനവമി ദിനത്തില്‍ പശ്ചിമബംഗാളിലും ബിഹാറിലും സംഘർഷം ഉണ്ടായ മേഖലകളില്‍ എല്ലാം നിരോധനാജ്ഞ തുടരുകയാണ്. ബംഗാളില്‍ 38 പേരെയാണ് സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത്. ബിഹാറിലെ നളന്ദയില്‍ 27 പേരെയും സസാരാമില്‍ 18 പേരെയും സംഘർഷത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്തു. ബംഗാളിലെ ഹൗറയിലുണ്ടായ സംഘർഷത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. മമതസർക്കാരിന്റെ ഭരണ പരാജയമാണ് സംഘർഷത്തിന് കാരണമായതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.