തിരുവനന്തപുരം: ശമ്പളത്തിനായി പ്രതിഷേധിച്ച വനിതാ കണ്ടക്ടറെ സ്ഥലംമാറ്റിയ നടപടി കെഎസ്ആർടിസി പിൻവലിച്ചു. സ്ഥലംമാറ്റിയ ഉത്തരവ് റദ്ദാക്കിയെന്നും സിഎംഡിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി പിൻവലിക്കാൻ തീരുമാനിച്ചതെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കെഎസ്ആർടിസി വൈക്കം ഡിപ്പോയിലെ കണ്ടക്ടർ അഖില എസ് നായർക്കെതിരെയാണ് പ്രതിഷേധിച്ചതിന്റെ പേരിൽ നടപടിയെടുത്തത്. അഖിലയ്ക്ക് പാലാ യൂണിറ്റിലേക്കായിരുന്നു സ്ഥലംമാറ്റം.
'വനിതാ കണ്ടക്ടർ ഡ്യൂട്ടി സമയത്ത് പ്രദർശിപ്പിച്ച ബാഡ്ജ് വസ്തുതാവിരുദ്ധമായിരുന്നു. ശമ്പളം ആറുദിവസം വൈകിയതിനെ 40 ദിവസം വൈകിയെന്ന തരത്തിൽ തെറ്റായാണ് പ്രചരിപ്പിച്ചത്. എന്നാൽ അതിന്റെ പേരിൽ ട്രാൻസ്ഫർ ചെയ്തത് ശരിയായില്ല എന്നാണ് സിഎംഡിയുടെ റിപ്പോർട്ട്. അതിന്റെ അടിസ്ഥാനത്തിലാണ് നടപടി റദ്ദാക്കുന്നത്' -ആന്റണി രാജു പറഞ്ഞു. കണ്ടക്ടറെ സ്ഥലംമാറ്റിയ വിവരം സർക്കാർ അറിഞ്ഞിരുന്നില്ലെന്നും താഴെത്തട്ടിലോ മറ്റോ എടുത്ത തീരുമാനമാകാം അതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജനുവരി പതിനൊന്നിന് വൈക്കം ഡിപ്പോയിൽനിന്ന് കളക്ടറേറ്റിലേക്ക് സർവ്വീസ് പോയപ്പോൾ 'ശമ്പളരഹിത സേവനം 41-ാം ദിവസം' എന്നെഴുതിയ ബാഡ്ജ് ധരിച്ചതാണ് അഖില എസ് നായർക്കെതിരായ നടപടിക്ക് കാരണമായത്. അഖില ബാഡ്ജ് ധരിച്ച് നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ കെഎസ്ആർടിസിക്കെതിരെ വ്യാപക വിമർശനമുയർന്നു. ഇതോടെ ജീവനക്കാരി എന്ന നിലയ്ക്ക് പാലിക്കേണ്ട ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രതിഷേധിച്ച് സർക്കാരിനെയും കോർപ്പറേഷനെയും അപകീർത്തിപ്പെടുത്തിയെന്നും അച്ചടക്കലംഘനം നടത്തിയെന്നും ചൂണ്ടിക്കാട്ടി സ്ഥലംമാറ്റുകയായിരുന്നു.