കൊച്ചി: പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിന്റെ ട്രെയിലർ ചോർന്നു. സമൂഹമാധ്യമങ്ങളിലെ ചില ഗ്രൂപ്പുകളിലൂടെ ട്രെയിലർ പ്രചരിക്കുകയായിരുന്നു. ഇതേത്തുടർന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ട്രെയിലർ ഔദ്യോഗികമായി പുറത്തുവിട്ടു. ഡെഡ്‌ലൈൻ എന്ന വിദേശ മാധ്യമമാണ് ട്രെയിലർ ആദ്യമായി പുറത്തുവിട്ടത്. 'ഫോർ പ്രിവ്യു' എന്ന വാട്ടർമാർക്കുളള പതിപ്പാണ് ലീക്കായത്. ട്രെയിലർ റിലീസ് മനപ്പൂർവ്വമല്ലെന്നും ഇത്തരത്തിലല്ല ട്രെയിൽ റിലീസ് ചെയ്യേണ്ടിയിരുന്നതെന്നും നടൻ പൃഥ്വിരാജ് പറഞ്ഞു. വേൾഡ് മാർക്കറ്റിനുവേണ്ടി സമർപ്പിച്ച പ്രിവ്യു അമേരിക്കയിലുളള ഒരു ഓൺലൈൻ മാഗസിനിൽ വന്നതാണെന്നും ചിത്രത്തിന്റെ ധാരാളം വർക്കുകൾ ഇനിയും പൂർത്തിയാകാനുണ്ടെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.
യൂട്യൂബിൽ വന്നിട്ടുളള ആടുജീവിതം ട്രെയിലർ ഒഫീഷ്യൽ അല്ലെന്ന് സംവിധായകൻ ബ്ലെസിക്കുവേണ്ടി അറിയിക്കുകയാണെന്ന് എഴുത്തുകാരൻ ബെന്യാമിൻ പറഞ്ഞു. ചിത്രത്തിന്റെ ബാക്കിയുളള വർക്കുകൾ തീരുന്ന സമയത്ത് ഒഫീഷ്യൽ ട്രെയിലർ വരുമെന്നും അതുവരെ ദയവായി കാത്തിരിക്കണമെന്നും ബ്ലെസി പറഞ്ഞതായി ബെന്യാമിൻ ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം, ട്രെയിലർ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. പൃഥ്വിരാജിന്റെ അഭിനയത്തെക്കുറിച്ചും ചിത്രത്തിന് ദേശീയ അവാർഡിൽ കുറഞ്ഞൊന്നും ലഭിക്കില്ലെന്നുമുൾപ്പെടെയുളള കമന്റുകളാണ് ട്രെയിലറിനുതാഴെ വരുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജോലി തേടി വീടും നാടും വിട്ട് സൗദി അറേബ്യയിലെത്തുന്ന നജീബിന്റെ ജീവിതകഥയാണ് ആടുജീവിതം പറയുന്നത്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയുളള ചിത്രത്തിന്റെ പേര് 'ദ ഗോട്ട് ലൈഫ്' എന്നാണ്. 2018 ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിച്ച സിനിമ കഴിഞ്ഞ വർഷം ജൂലൈ പതിനാലിനാണ് പൂർത്തിയാക്കിയത്. 2020-ൽ ജോർദാനിൽ ചിത്രീകരണം നടക്കുന്നതിനിടെ കൊവിഡ് വന്ന് അന്തർദേശീയ വിമാന സർവ്വീസുകൾ റദ്ദാക്കപ്പെട്ടതോടെ രണ്ടുമാസത്തിലേറെ സിനിമാ സംഘം ജോർദ്ദാനിൽ കുടുങ്ങിയിരുന്നു. പിന്നീട് പ്രേത്യക വിമാനത്തിലാണ് ഇവരെ നാട്ടിലെത്തിച്ചത്. റസൂൽപ്പൂക്കുട്ടിയാണ് സിനിമയുടെ സൗണ്ട് ഡിസൈനർ, എ ആർ റഹ്‌മാൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ അമലാ പോളാണ് പൃഥ്വിരാജിന്റെ ഭാര്യയായി വേഷമിടുന്നത്.