തിരുവനന്തപുരം: ഭാഗ്യക്കുറി ബംബര്‍ അടിച്ച് കുടുങ്ങിയവര്‍ക്ക് ആശ്വാസമായി സര്‍ക്കാരിനെ പരിശീലന പരിപാടി. രാജ്യത്ത് ആദ്യമായാണ് ഭാഗ്യക്കുറി സമ്മാന ജേതാക്കൾക്ക് പരിശീലന പരിപാടിയൊരുങ്ങുന്നത്. സംസ്ഥാന ഭാഗ്യക്കുറി വകുപ്പാണ് ധനമാനേജ്മന്റ് ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ പരിശീലനം നല്‍കുന്നത്. സമ്മാനമായി ലഭിക്കുന്ന പണം ഉചിതമായ രീതിയിൽ വിനിയോഗിക്കാത്തതു കാരണം ജേതാക്കളിൽ ചിലർക്കെങ്കിലും പ്രശ്‌നങ്ങളുണ്ടാവുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നവീനമായ പരിപാടിയുമായി രംഗത്തെത്തിയിരിക്കുന്നത്.
മുൻ ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ച പരിശീലനത്തിന് വേണ്ടി മോഡ്യൂൾ തയാറാക്കിയത് തിരുവനന്തപുരത്തെ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷനാണ്. 2022 ഓണം മെഗാ ഒന്നാം സമ്മാനത്തിനർഹനായ ഭാഗ്യവാൻ മുതൽ ഇങ്ങോട്ടുള്ള ഒന്നാം സമ്മാന ജേതാക്കളെയാണ് ആദ്യ വട്ട പരിശീലനത്തിനായി ക്ഷണിച്ചിരിക്കുന്നത്. ഏകദേശം 80 പേർ പരിപാടിയിൽ പങ്കെടുക്കും. ധന വിനിയോഗത്തിന് പുറമേ നികുതികൾ, നിക്ഷേപപദ്ധതികൾ, ചിട്ടി, കുറി തുടങ്ങിയ നിക്ഷേപങ്ങളുടെ സാധ്യതയും പ്രശ്‌നങ്ങളും, ഇൻഷുറൻസ്, മാനസിക സംഘർഷ ലഘുകരണം തുടങ്ങിയ വിഷയങ്ങളും പരിശീലന പരിപാടിയിലുൾപ്പെടുത്തിയിട്ടുണ്ട്.
2022 ആഗസ്റ്റ് ഒന്ന് മുതൽ മാർച്ച് 31 വരെ 242 നറുക്കെടുപ്പുകളിലായി 190 കോടിയോളം രൂപ ഒന്നാം സമ്മാനമായി നൽകിയിട്ടുണ്ട്. 2021-2022 സാമ്പത്തിക വർഷത്തിൽ ഏജന്റുമാരുടെ വരുമാനം 2327.3 കോടി രൂപയായിരുന്നു. എന്നാൽ 2022-2023 സാമ്പത്തിക വർഷമിത് 3830.78 കോടി രൂപയായി വർദ്ധിച്ചിട്ടുണ്ട്. 2021-2022 സാമ്പത്തിക വർഷത്തിൽ സമ്മാനങ്ങളുടെ എണ്ണം 5,22,02,411 ആയിരുന്നത് 2022-2023 സാമ്പത്തിക വർഷത്തിൽ 8,35,15,592 ആയി വർദ്ധിച്ചു. സര്‍ക്കാര്‍ നല്‍കുന്ന പരിശീലന പരിപാടികള്‍ തുടര്‍ന്നും പല ബാച്ചുകള്‍ക്കായി നടത്തുമെന്ന് സംസ്ഥാന ലോട്ടറി വകുപ്പ് അറിയിച്ചു.