കൊച്ചി: ബിജെപിക്ക് ആളെ കൂട്ടുന്ന സംവിധാനമായി യു ഡി എഫ് മാറുന്നത് നല്ലതല്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. യു ഡി എഫ് സെക്രട്ടറിയും കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവുമായ ജോണി നെല്ലൂർ രാജിവച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. 'യു ഡി എഫ് സെക്രട്ടറിയും കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവുമായ ജോണി നെല്ലൂർ രാജി വച്ചതായി വാർത്ത കണ്ടു. രാജി എന്നത് വ്യക്തിപരമായ തീരുമാനം ആണ്. അതിനെ കുറിച്ച് ഒന്നും പറയുന്നില്ല. എന്നാൽ പുതിയ പാർട്ടി രൂപീകരിച്ച് എൻ ഡി എ യിലേക്കാണ് ജോണി നെല്ലൂർ എന്ന് വാർത്തയിൽ കണ്ടു. ബിജെപിയ്ക്ക് ആളെ കൂട്ടുന്ന സംവിധാനമായി യു ഡി എഫ് മാറുന്നത് നല്ലതല്ല എന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുകയാണ്' എന്ന് വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
ഇന്ന് രാവിലെയാണ് ജോണി നെല്ലൂര്‍ പാര്‍ട്ടി വിട്ടത്. രാജിക്കത്ത് പാര്‍ട്ടി ചെയര്‍മാന്‍ പി ജെ ജോസഫിന് അയച്ചിട്ടുണ്ടെന്നും വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് കാരണമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. യുഡിഎഫില്‍നിന്നുളള രാജിക്കത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജോണി നെല്ലൂര്‍ ബിജെപി പിന്തുണയോടെ പുതിയ ക്രൈസ്തവ പാര്‍ട്ടി രൂപീകരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. നാഷണലിസ്റ്റ് പ്രോഗ്രസീവ് പാര്‍ട്ടി എന്നാണ് പുതിയ പാര്‍ട്ടിയുടെ പേരെന്നും പ്രഖ്യാപനം ഈ മാസം 22-ന് കൊച്ചിയില്‍ നടക്കുമെന്നുമാണ് വിവരം. ജോണി നെല്ലൂരിനൊപ്പം എംഎല്‍എമാരായ മാത്യു സ്റ്റീഫന്‍, ജോര്‍ജ്ജ് ജെ മാത്യു എന്നിവരും കാസ ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാമും കഴിഞ്ഞ ദിവസം യുഡിഎഫില്‍നിന്ന് രാജിവെച്ച വിക്ടര്‍ ടി തോമസും പുതിയ പാര്‍ട്ടിയുടെ തലപ്പത്തുണ്ടാകുമെന്നാണ് സൂചന.