ഖാര്‍ത്തൂം: സുഡാനില്‍ അഭ്യന്തര കലാപത്തെ തുടര്‍ന്ന് കൂട്ടപ്പലായനം തുടരുന്നതിനിടയില്‍ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 300 അധികം ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്. രാജ്യമെങ്ങും മരുന്നുക്ഷാമം രൂക്ഷമായതോടെ തലസ്ഥാനമായ ഖാര്‍ത്തൂമിലെ 70 ശതമാനത്തോളം ആശുപത്രികള്‍ അടച്ചിട്ടിരിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സുഡാനിലെ സ്ഥിതി സുരക്ഷിതമല്ലെന്നും നയതന്ത്ര ശ്രമങ്ങളിലൂടെ സുരക്ഷിതമാര്‍ഗം ലഭ്യമായാല്‍ മാത്രമേ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ സാധിക്കുകയുള്ളൂവെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. അതേസമയം, സുഡാനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചു. അർധസൈനിക വിഭാഗത്തിന്റേതാണ് വെടിനിർത്തൽ പ്രഖ്യാപനം. റമദാൻ കണക്കിലെടുത്താണ് തീരുമാനം. റമദാനിനോടനുബന്ധിച്ച് വെള്ളിയാഴ്ച രാവിലെ ആറ് മുതലാണ് വെടിനിർത്തൽ നിലവിൽ വരികയെന്ന് ആർഎസ്എഫ് അറിയിച്ചു.