നിയമത്തിനു മുന്നിൽ രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്നത് ജനാധിപത്യ മൂല്യങ്ങളോടുള്ള യുദ്ധമാണെന്ന് ആസാദ് മലയാറ്റില്‍. നിയമം ലഘിക്കാൻ സ്വാതന്ത്ര്യമുള്ള വി ഐ പികളുടെ പട്ടിക തയ്യാറാക്കുന്ന ഒരു ജനാധിപത്യ സർക്കാറിന്റെ കീഴിലാണ് ജീവിക്കുന്നത് എന്നത് നമ്മെ വേദനിപ്പിക്കുകയും നാണിപ്പിക്കുകയും ചെയ്യണമെന്നും ആസാദ് മലയാറ്റില്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
നിയമം ലഘിക്കാൻ സ്വാതന്ത്ര്യമുള്ള വി ഐ പികളുടെ പട്ടിക തയ്യാറാക്കുന്ന ഒരു ജനാധിപത്യ സർക്കാറിന്റെ കീഴിലാണ് ജീവിക്കുന്നത് എന്നത് നമ്മെ വേദനിപ്പിക്കുകയും നാണിപ്പിക്കുകയും ചെയ്യണം. എന്നാൽ അതിൽ സന്തോഷം തോന്നുന്നവരുണ്ട്. അവർ വി ഐ പി പട്ടികയിലേക്കുള്ള പിൻവാതിൽ തേടുന്നവരും ജനാധിപത്യ മൂല്യങ്ങളെ കുറിച്ചു വാതോരാതെ സംസാരിക്കുന്നവരും അംഗീകൃത പൗരപ്രമുഖരുമായിരിക്കും. ഈ സർക്കാറിന് പൗരപ്രമുഖരോടുള്ള ബഹുമാനവും കടപ്പാടും എല്ലാവർക്കും അറിയാവുന്നതല്ലേ?
ട്രാഫിക് നിയമം ലംഘിക്കുന്നത് ആപത്ത് ക്ഷണിച്ചു വരുത്തലാണെന്നും അത് നിരപരാധികളായ അനേകരുടെ ജീവൻ അപകടത്തിൽ പെടുത്താൻ ഇടയാക്കുമെന്നും എത്രയോ ബോധവത്കരണ പ്രസംഗങ്ങൾ നാം കേട്ടിരിക്കുന്നു. അതിൽ കാര്യമില്ലെന്ന് ഇപ്പോഴല്ലേ മനസ്സിലാവുന്നത്! വി ഐ പികൾ നിയമം ലംഘിക്കുമ്പോൾ അപകടമുണ്ടാവില്ലെന്നോ അങ്ങനെ ജീവഹാനി സംഭവിച്ചാൽതന്നെ അതു കണക്കിലെടുക്കേണ്ട എന്നോ എത്ര ഉദാരമായ നിലപാടാണ് സർക്കാർ കൈക്കൊണ്ടിരിക്കുന്നത്! ട്രാഫിക് നിയമം അനുസരിക്കേണ്ടവർ, നിയമം ലംഘിക്കാവുന്നവർ എന്നു പൗരന്മാർ രണ്ടുതരമുണ്ടെന്ന് ആദ്യമായി ഒരു സർക്കാർ അറിയിക്കുകയാണ്!
രാജഭരണം കഴിഞ്ഞിട്ടില്ല, തമ്പ്രാന്മാരും അടിയാന്മാരും മാത്രമേയുള്ളു എന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്. നിയമം അനുസരിച്ച് മാതൃക കാണിക്കേണ്ടവർ നിയമലംഘനത്തിനുള്ള അവകാശം പ്രഖ്യാപിക്കുന്നത് നാണംകെട്ട ഏർപ്പാടാണെന്ന് ഇവരെന്താണ് മനസ്സിലാക്കാത്തത്? നിയമത്തിനു മുന്നിൽ രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്നത് ജനാധിപത്യ മൂല്യങ്ങളോടുള്ള യുദ്ധമാണ്. ഏകാധിപത്യ ഫാഷിസ്റ്റ് വാഴ്ച്ചകളിലേക്കുള്ള കുതിപ്പാണ്.
വിവേചനപൂർവ്വം അടിച്ചേൽപ്പിക്കുന്ന നിയമം അടിമത്തത്തിലേക്ക് തുറക്കുന്ന വാതിലാണ്. ആത്മാഭിമാനവും ജനാധിപത്യ ബോധവുമുള്ള ഒരു സമൂഹവും അതിൽ സന്തോഷിക്കുകയില്ല. പ്രതിഷേധിക്കുന്നു എന്ന് ഉറക്കെ പറയാതെ ഉറങ്ങാൻവയ്യ.