ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണി കത്ത് അയച്ചയാള്‍ പിടിയില്‍. ദയസിങ് എന്നറിയപ്പെടുന്ന ഐഷിലാല്‍ ജാം ആണ് അറസ്റ്റിലായത്. ഭാരത് ജോഡോ യാത്ര നടക്കുന്നതിനിടയില്‍ കഴിഞ്ഞ നവംബറിലാണ് രാഹുല്‍ ഗാന്ധിക്ക് വധഭീഷണി ലഭിച്ചത്. രാഹുൽ ഗാന്ധിയെ ബോംബ് ഉപയോഗിച്ച് കൊലപ്പെടുത്തുമെന്നായിരുന്നു കത്ത്. മധ്യപ്രദേശിലെ ഇൻഡോറിൽ നിന്ന് ദേശീയ സുരക്ഷാ നിയമപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത് അന്വേഷണ സംഘം പറഞ്ഞു.
1984ലെ സിഖ് വിരുദ്ധ കലാപത്തിന് പ്രതികാരം ചെയ്യുമെന്നായിരുന്നു ഭീഷണി. ബോംബ് സ്‌ഫോടനത്തിലൂടെ രാഹുല്‍ ഗാന്ധിയെയും കമല്‍നാഥിനെയും വധിക്കുമെന്നായിരുന്നു പ്രതിയുടെ ഭീഷണി. 'ഇന്‍ഡോറിലെ പല സ്ഥലങ്ങളിലും ബോംബ് സ്‌ഫോടനങ്ങളുണ്ടാകും. കമല്‍നാഥിനുനേരെ നിറയൊഴിക്കും. രാഹുലിനെ രാജീവ് ഗാന്ധിയുടെ അടുത്തേക്ക് അയക്കുകയും ചെയ്യും'-എന്നായിരുന്നു കത്തില്‍ എഴുതിയിരുന്നത്.
ട്രെയിനിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ദയാസിങിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്നും സംഭവുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പുറത്തുപറയാന്‍ സാധിക്കില്ലെന്നും പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.