ഡല്‍ഹി: കേസ് എടുത്തതുകൊണ്ട് മാത്രം ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷനെതിരായ സമരം അവസാനിപ്പിക്കില്ലെന്ന് ഗുസ്തി താരങ്ങള്‍. പരാതിയുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയും അദ്ദേഹത്തെ ജയിലില്‍ അടക്കുകയും ചെയ്താല്‍ മാത്രമേ പ്രതിഷേധം അവസാനിപ്പിക്കുകയുള്ളൂവെന്നും താരങ്ങള്‍ വ്യക്തമാക്കി. 'സുപ്രീം കോടതിയുടെ ഉത്തരവിനെ ഞങ്ങൾ മാനിക്കുന്നു, പക്ഷേ ഞങ്ങൾക്ക് ഡൽഹി പോലീസിൽ വിശ്വാസമില്ല. നിരവധി വനിതാ താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ചആള്‍ക്ക് എതിരെയാണ് ഈ പ്രതിഷേധമെന്നും നീതിക്കുവേണ്ടി അവസാനം വരെ പോരാടുമെന്നും' ഗുസ്തി താരങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.
സുപ്രിംകോടതി ഇടപെട്ടതോടെയാണ് ബ്രിജ് ഭൂഷനെതിരെ ഡൽഹി പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഗുസ്‌തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ തലവനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി എം പി ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ഡൽഹി പോലീസിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ഇതിനു പിന്നാലെ രണ്ട് എഫ്.ഐ.ആറുകളാണ് ബ്രിജ് ഭൂഷനെതിരെ രജിസ്റ്റർ ചെയ്തത്. പ്രായപൂർത്തിയാകാത്ത താരം നൽകിയ പരാതിയിൽ പോക്‌സോ നിയമപ്രകാരം രജിസ്റ്റർ ചെയ്തതാണ് ഒരു എഫ്.ഐ.ആർ. ശേഷിക്കുന്ന ആറ് പേരുടെ പരാതിയിലാണ് രണ്ടാമത്തേത്.