ബാംഗ്ലൂര്‍: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് തയ്യാറാണെന്ന് പ്രിയങ്ക ഗാന്ധി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ തൊഴിലില്ലായ്മയും വിലക്കയറ്റവുമാണ് ചര്‍ച്ച ചെയ്യേണ്ടത്. ബിജെപിയുടെ ഭരണം ജനങ്ങളാണ് വിലയിരുത്തേണ്ടതെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു. കര്‍ണാടകയുടെ നല്ല ഭാവിക്കായി കോണ്‍ഗ്രസ് നിരവധി പദ്ധതികള്‍ വിഭാഗം ചെയ്തിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. കോണ്‍ഗ്രസിന് മികച്ച ഭരണം കാഴ്ച്ചവെക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷയുണ്ട്. കോണ്‍ഗ്രസ് അധികാരത്തില്‍ വരണമെന്നാണ് കര്‍ണാടകയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പൊതുഗതാഗതത്തില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഒരുക്കുമെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എല്ലാ വീടുകളിലും 200 യൂണിറ്റ് സൗജന്യ വൈദ്യുതി, ബിപിഎൽ കുടുംബത്തിലെ ഓരോ അംഗത്തിനും 10 കിലോ സൗജന്യ അരി, ഓരോ കുടുംബത്തിലെയും സ്ത്രീക്ക് പ്രതിമാസം 2000 രൂപ ധനസഹായം, ബിരുദധാരികളായ യുവാക്കൾക്ക് പ്രതിമാസം 3000 എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് നല്‍കിയ മറ്റു വാഗ്ദാനങ്ങൾ.
കോൺഗ്രസ് തങ്ങളുടെ ഉറപ്പുകൾ പാലിക്കുന്നില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും രാഹുല്‍ ഗാന്ധി രൂക്ഷവിമര്‍ശനം ഉന്നയിച്ചു. ബിജെപി ജനങ്ങളെ വഞ്ചിച്ചുവെന്നും കോണ്‍ഗ്രസ് അധികാരത്തിലെത്താന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇത്തവണ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും അതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.