ഹൈദരാബാദ്: പാകിസ്ഥാനില്‍ ലൈംഗീക പീഡനത്തെ തുടര്‍ന്ന് സ്ത്രീകളുടെ കല്ലറ താഴിട്ടുപൂട്ടുന്നുവെന്ന വാര്‍ത്ത വ്യാജമാണെന്ന് റിപ്പോര്‍ട്ട്. ഫാക്ട് ചെക്കിംഗ് സ്ഥാപനമായ ആള്‍ട്ട് ന്യൂസാണ് വാര്‍ത്ത വ്യാജമാണെന്ന് റിപ്പോര്‍ട്ട് ചെയ്തത്. തെലങ്കാനയിലെ ഹൈദരാബാദിലെ പള്ളിയിൽനിന്നുള്ള ചിത്രമാണ് വ്യാജ തലക്കെട്ടോടുകൂടി കഴിഞ്ഞ ദിവസം ദേശിയ മാധ്യമങ്ങളിലടക്കം പ്രചരിച്ചത്. പാകിസ്ഥാനില്‍ സ്ത്രീകളുടെ മൃതദേഹങ്ങള്‍ ബലാത്സംഗത്തിന് ഇരയാകുന്നുവെന്നും പെണ്‍മക്കളെ അടക്കം ചെയ്യുന്ന കല്ലറകള്‍ക്ക് മുകളില്‍ മാതാപിതാക്കള്‍ ഗ്രില്‍ ഇടുകയും താഴിട്ട് പൂട്ടുകയും ആണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഹൈദരാബാദിലെ മദനപ്പേട്ട് ദാറാബ് ജങ് കോളനിയിലെ സാലാർ മുൽക് പള്ളിയിലെ ഖബറിസ്ഥാനിലാണ് വിവാദ കല്ലറ സ്ഥിതി ചെയ്യുന്നത്. ഹൈദരാബാദ് സ്വദേശിയായ യുവാവാണ് തന്റെ മാതാവിന്റെ ഖബറിന് മുകളില്‍ പച്ച ഗ്രില്ലിട്ട് പൂട്ടിയിരിക്കുന്നത്. ഈ സ്ഥലത്ത് മറ്റൊരാളെ അടക്കം ചെയ്താതിരിക്കാനാണ് യുവാവ് ഇത്തരമൊരു രീതി സ്വീകരിച്ചതെന്ന് പള്ളിയിലെ മുഅദ്ദിൻ മുഖ്താർ സാഹബ് പറഞ്ഞതായി ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.' 70 വയസുകാരിയുടെ ഖബറാണിതെന്നാണ് അന്വേഷണത്തിൽ മനസിലായത്. ഏകദേശം രണ്ടു വർഷംമുൻപായിരുന്നു ഇവരുടെ മരണം. അടക്കം ചെയ്ത് 40 ദിവസം കഴിഞ്ഞപ്പോള്‍ ഖബറില്‍ മകന്‍ ഗ്രില്‍ സ്ഥാപിച്ചെന്ന് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു.