കൊല്ലം: അരിക്കൊമ്പന്‍ വിഷയത്തില്‍ പ്രതികരണവുമായി ഗണേഷ് കുമാര്‍ എംഎല്‍എ. പെരിയാര്‍ ടൈഗര്‍ റിസര്‍വ്വില്‍നിന്ന് ചിന്നക്കനാലിലേക്ക് നല്ല ദൂരമുണ്ടെന്നും അരിക്കൊമ്പന്‍ ചിന്നക്കനാലിലേക്ക് തിരികെ വരാന്‍ സാധ്യത കുറവാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. അമ്മയുടെ ചരമവാര്‍ഷികത്തിന് അമ്മ മരിച്ചയിടത്തേക്ക് അരിക്കൊമ്പന്‍ വരുന്നു, അരിക്കൊമ്പനെ പിടിച്ചുകൊണ്ടുവന്നയിടത്ത് കാട്ടാനകള്‍ കൊടിയില്ലാതെ പ്രതിഷേധിച്ചു എന്നതൊക്കെ കെട്ടുകഥകളാണെന്നും അരിക്കൊമ്പനെ പിടിച്ചുകൊണ്ടുപോയിടത്ത് സ്മാരകം പണിയണമെന്ന് ആളുകള്‍ പറയാത്തത് നന്നായെന്നും ഗണേഷ് കുമാര്‍ പരിഹസിച്ചു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'അമ്മ മരിച്ച സ്ഥലത്തേക്ക് അരിക്കൊമ്പന്‍ വരുന്നു, കാട്ടാനകള്‍ കൊടിയില്ലാതെ പ്രതിഷേധിക്കുന്നു എന്നതൊക്കെ കെട്ടുകഥകളാണ്. തലേദിവസം അവിടെ ഒരു ആനക്കൂട്ടമുണ്ടായിരുന്നു. താപ്പാനകളും അരിക്കൊമ്പനും മനുഷ്യസഹവാസവുമുണ്ടായിരുന്നു. ദൂരെയുളള ആനക്കൂട്ടത്തിന് സിഗ്നല്‍ കിട്ടും അവിടെ ഭക്ഷണവും വെളളവുമുണ്ടെന്ന്. അങ്ങനെ സ്വാഭാവികമായി എത്തിയ ആനകളാണ് അത്. എന്റെ ബന്ധുവായ ഒരു കുട്ടി ചോദിച്ചു അങ്കിളേ അരിക്കൊമ്പന്റെ ഭാര്യക്കും കുട്ടികള്‍ക്കും സങ്കടമായിക്കാണില്ലേ എന്ന്. ഇതിപ്പോ രജിസ്റ്റര്‍ മാര്യേജ് കഴിഞ്ഞോ? എനിക്കറിയില്ല. ഈ അമ്മയും കുഞ്ഞുമൊക്കെ അരിക്കൊമ്പന്റേതാണെന്ന് എങ്ങനെ അറിയും? ആനകള്‍ക്ക് മണം പിടിച്ചുവരാനുളള കഴിവുണ്ട്. ചിലപ്പോള്‍ തേയിലയുടെ മണംപിടിച്ച് അരിക്കൊമ്പന്‍ മനുഷ്യരുടെ അടുത്തെത്താം. പെരിയാര്‍ ടൈഗര്‍ റിസര്‍വ്വില്‍ ഭക്ഷണത്തിനും വെളളത്തിനും കുറവുണ്ടാകില്ല. ധാരാളം ജൈവസമ്പത്തുളളയിടമാണ്. ഭക്ഷണവും വെളളവും സുലഭമായി കിട്ടിയാല്‍ ആന എങ്ങോട്ടും പോകില്ല'- ഗണേഷ് കുമാര്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അരിക്കൊമ്പനെ മയക്കുവെടി വച്ച ഡോക്ടര്‍ അരുണ്‍ സക്കറിയയ്‌ക്കെതിരെ നടന്ന സൈബര്‍ ആക്രമണത്തെയും ഗണേഷ് കുമാര്‍ വിമര്‍ശിച്ചു. 'അരിക്കൊമ്പന്‍ കാരണം ജനങ്ങള്‍ക്കുണ്ടായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായി സര്‍ക്കാര്‍ ഇടപെട്ടപ്പോള്‍ അതായി പ്രശ്‌നം. ഒരാളുടെ വീട് ആന നശിപ്പിക്കുമ്പോള്‍ അത് കണ്ടുനില്‍ക്കുന്നവന് രസമാണ്. പക്ഷെ അത് തിരിച്ച് പണിതെടുക്കേണ്ടിവരുന്നവര്‍ക്കേ അതിന്റെ വിഷമം മനസിലാവു. കോണ്‍ക്രീറ്റ് കെട്ടിടങ്ങളില്‍ കഴിയുന്നവര്‍ക്ക് ഷെഡില്‍ കഴിയേണ്ടിവരുന്നവരുടെ അവസ്ഥ മനസിലാവില്ല'- ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.