മത സ്വാതന്ത്ര്യ ലംഘനങ്ങളുടെ കാര്യത്തില്‍ ഇന്ത്യയെ കരിമ്പട്ടികയിൽ പെടുത്തണമെന്ന് യുഎസ് സർക്കാർ പാനൽ ആവശ്യപ്പെട്ടതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. യുഎസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (യുഎസ്‌സിആർഎഫ്) ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച വാർഷിക റിപ്പോർട്ടിലാണ് നിരന്തരം മത സ്വാതന്ത്ര്യ ലംഘനങ്ങള്‍ അരങ്ങേറുന്ന രാജ്യമാണ് ഇന്ത്യയെന്ന് പറയുന്നത്. ഇത്തരം രാജ്യങ്ങള്‍ക്കെതിരെ ഉപരോധമാടക്കമുള്ള നടപടികളിലേക്ക് കടക്കണമെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നുണ്ട്. എന്നാല്‍, ഭരണഘടന ഇന്ത്യയിലെ പൗരന്മാര്‍ക്ക് നല്‍കിവരുന്ന അവകാശങ്ങളില്‍ വിദേശരാജ്യങ്ങളുടെ ഇടപെടല്‍ ആവശ്യമില്ലെന്നു ചൂണ്ടിക്കാട്ടിയ കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് തള്ളി.
'2019 ൽ ഇന്ത്യയിലെ മതസ്വാതന്ത്ര്യം ക്രമാതീതമായി കുറഞ്ഞു, മതന്യൂനപക്ഷങ്ങൾ ആക്രമണത്തിനിരയായി' എന്ന് റിപ്പോർട്ടിൽ പറയുന്നു. തീവ്ര വലതുപക്ഷ സംഘടനയായ ബിജെപി-യുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ അനുവദിച്ചു എന്നും, വിദ്വേഷ പ്രചാരണങ്ങള്‍ക്കും അക്രമങ്ങള്‍ക്കും നേതൃത്വം നല്‍കി എന്നടക്കമുള്ള പരാമര്‍ശങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഈ ഉഭയകക്ഷി പാനൽ ശുപാർശ ഒരു നയമായി അംഗീകരിക്കണമെന്നില്ല. യു.എസിന്‍റെ പ്രധാന സഖ്യകക്ഷിയായ ഇന്ത്യക്കെതിരെ എന്തെങ്കിലും നടപടിയെടുക്കാനും സാധ്യതയില്ല. 'ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും വൈവിധ്യ സമൂഹവും ആയാണ് ഇന്ത്യ നിലനില്‍ക്കുന്നത്. ഇന്ത്യയുടെ മതേതര സ്വഭാവവും സഹിഷ്ണുതയും മറ്റുള്ളവരെ ഉള്‍ക്കൊള്ളുന്ന മനോഭാവവും എല്ലാവര്‍ക്കും അറിവുള്ളതാണ്' എന്നാണ് ദേശകാര്യ വക്താവ് രവീശ് കുമാര്‍ മറുപടി നല്‍കിയത്.
പക്ഷെ, ഐക്യരാഷ്ട്രസഭപോലും അടിസ്ഥാനപരമായി വിവേചനപരമാണെന്നു പറഞ്ഞ സി.എ.എ ബില്‍ അടക്കമുള്ള പുതിയ ന്യൂനപക്ഷ വിരുദ്ധ നിയമങ്ങള്‍ യു.എസ് അംഗീകരിക്കുന്നില്ല എന്നതിന്‍റെ വ്യക്തമായ തെളിവാണ് ഈ റിപ്പോര്‍ട്ട്. ഫെബ്രുവരിയിൽ നടന്ന ഇന്ത്യാ സന്ദർശനവേളയിൽ നിയമത്തെ വിമർശിക്കാൻ ട്രംപ് വിസമ്മതിച്ചിരുന്നു. എന്നാല്‍ മോദിയോടു പൗരത്വനിയമം, പൗര റജിസ്റ്റർ എന്നീ വിഷയങ്ങളിൽ ട്രംപ് സംസാരിക്കുമെന്നായിരുന്നു സന്ദര്‍ശനത്തിനു മുന്‍പ് വൈറ്റ് ഹൌസ് അറിയിച്ചിരുന്നത്.