ന്യൂനപക്ഷ മാനേജ്മെന്റുകൾക്ക് കീഴിലെ മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തിന് പൊതു പ്രവേശന പരീക്ഷയായ നീറ്റ് ബാധകമാക്കി സുപ്രീംകോടതി. അൺ എയിഡഡ് മെഡിക്കൽ കോളേജുകൾക്കും നീറ്റ് ബാധകമായിരിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. നീറ്റ് ബാധകമാക്കിയിയാൽ ന്യൂനപക്ഷ അവകാശങ്ങൾ നിഷേധിക്കപ്പെടില്ലെന്നും കോടതി പറഞ്ഞു. ക്രിസ്ത്യൻ മെഡിക്കൽ കോളേജ് വെല്ലൂർ നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നിർണായകമായ ഉത്തരവ് ഉണ്ടായിരിക്കുന്നത്. ജസ്റ്റിസ്മാരായ അരുൺ മിശ്രയും എം ആർ ഷായും അടങ്ങുന്ന ബഞ്ചാണ് ഇത് സംബന്ധിച്ച വിധി പുറപ്പെടുവിച്ചത്. മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്ഥാനപനങ്ങൾക്കും നീറ്റ് ബാധകമാക്കിയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ന്യൂനപക്ഷ മാനേജ്മെന്റിന് കീഴിലുള്ള അൺ എയിഡഡ് സ്ഥാപനങ്ങൾക്ക് നീറ്റ് ബാധകമല്ലെന്ന സിഎംസി വെല്ലൂരിന്റെ വാദം കോടതി തള്ളി.
ന്യൂനപക്ഷ മാനേജ്മെന്റുകൾക്ക് ഭരണഘടനാ പ്രകാരം പ്രത്യേക അവകാശങ്ങളുണ്ടെന്നായിരുന്നു ന്യൂനപക്ഷ മാനേജ്മെന്റുകളുടെ വാദം. നീറ്റ് വഴി പ്രവേശനം നടത്തുന്നതിലുടെ ന്യൂനപക്ഷ മാനേജ്മെന്റുകളുടെ ഭരണഘടനാപരമായ ഒരു അവകാശവും നിഷേധിക്കപ്പെടുന്നില്ലെന്നും കോടതി വ്യക്തമാക്കി. രാജ്യത്ത് എയ്ഡഡ് മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നീറ്റ് ബാധകമായിരിക്കും. ഈ വിധിയിലൂടെ ന്യൂനപക്ഷ മാനേജ്മെന്റിന് കീഴിലെ മെഡിക്കൽ കോളേജുകളിൽ, പൊതുപ്രവേശന പരീക്ഷയായ നീറ്റിൽ നിന്ന് മാത്രമെ പ്രവേശനം നടത്താനാകൂ. സംസ്ഥാന സർക്കാറുകളും മാനേജ്മെന്റുകളും നടത്തുന്ന പ്രവേശന പരീക്ഷ ഇതോടെ അപ്രസക്തമാകും. ഈ വിധിയിലൂടെ മെഡിക്കൽ കോളേജിലെ 100 ശതമാനം സീറ്റുകളിലെ പ്രവേശനവും നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിലെ നടത്താനാകൂ.