കൊച്ചി: കണ്ണൂരിലെ മുസ്ലിം വിവാഹ വീടുകളില്‍ സ്ത്രീകള്‍ക്ക് ഭക്ഷണം നല്‍കുന്നതുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പരാമര്‍ശം മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് നടി നിഖില വിമല്‍. വിവാഹ വീടുകളിലെ ഒരു പ്രത്യേകതയെ കുറിച്ചാണ് താന്‍ സംസാരിച്ചത്. മാധ്യമങ്ങളാണ് അതിനെ വലിയ വാര്‍ത്തയാക്കിയതും ചര്‍ച്ചയാക്കിയതും. അതില്‍ താന്‍ ഇനി വിശദീകരണം നല്‍കേണ്ടതുണ്ടെന്ന് കരുതുന്നില്ലെന്നും നിഖില വിമല്‍ പറഞ്ഞു. കണ്ണൂരിലൊക്കെ മുസ്‌ലിം വിവാഹങ്ങളിൽ സ്ത്രീകള്‍ അടുക്കള ഭാഗത്തിരുന്നാണ് ഭക്ഷണം കഴിക്കുന്നതെന്ന നിഖില വിമലിന്‍റെ പരാമര്‍ശം സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് താരം തന്‍റെ നിലപാട് വ്യക്തമാക്കിയത്.
'ഞാന്‍ പറഞ്ഞത് ഒരു പ്രത്യേകതയാണ്. ഒരു അഭിമുഖത്തിനിടെ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങള്‍ ഒരു പ്രസ്താവനയാക്കി മാറ്റുകയായിരുന്നു. ഞാന്‍ എന്താണ് പറഞ്ഞത് എവിടെയാണെന്ന് പറഞ്ഞതെന്ന് നിങ്ങളില്‍ എല്ലാവര്‍ക്കും അറിവുണ്ടാകണം എന്നുപോലുമില്ല. കിട്ടിയ ഒരു ന്യൂസ് നിങ്ങള്‍ എല്ലാവരും ഷെയര്‍ ചെയ്യുകയാണ് ചെയ്തത്. മാധ്യമങ്ങള്‍ അതിന്‍റെ വാസ്തവം എന്താണെന്നോ എനിക്ക് എന്താണ് ആ വിഷയത്തില്‍ പറയാനുള്ളതെന്നോ ചോദിച്ചിട്ടില്ല. മാധ്യമങ്ങളാണ് എന്‍റെ പരാമര്‍ശം വിവാദമാക്കി മാറ്റിയത്. എല്ലാ ചാനലുകളും അത് ചര്‍ച്ചക്ക് എടുക്കുകയും ചെയ്തു. അതിന്‍റെ ബാക്കി കാര്യങ്ങളും മാധ്യമങ്ങള്‍ തന്നെ ചെയ്യട്ടെ. എന്നോട് ആ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിക്കേണ്ട കാര്യമില്ല' - നിഖില വിമല്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.