ഡല്‍ഹി: കര്‍ണാടകയില്‍ വിദ്വേഷത്തിന്‍റെ അങ്ങാടി പൂട്ടി സ്നേഹത്തിന്‍റെ കട തുറന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോര്‍പറേറ്റുകളും സാധാരണ ജനങ്ങളും തമ്മിലാണ് മത്സരം നടന്നത്. വിദ്വേഷം കൊണ്ടല്ല ഞങ്ങള്‍ ഈ യുദ്ധത്തില്‍ പോരാടിയത്. കര്‍ണാടകയിലെപ്പോലെ എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തോടെ ജയിക്കും. ജനങ്ങളുടെ ആഗ്രഹം അനുസരിച്ച് പ്രവർത്തിക്കുന്ന സർക്കാരായിരിക്കും കർണാടകയിൽ അധികാരമേല്‍ക്കുകയെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്‍റെ വിജയത്തിന് ചുക്കാന്‍ പിടിച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും വോട്ടര്‍മാര്‍ക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ഉജ്ജ്വല വിജയം കൈവരിച്ചതിനുപിന്നാലെ വൈകാരിക പ്രതികരണവുമായി കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ രംഗത്തെത്തി. എന്തുവിലകൊടുത്തും കോണ്‍ഗ്രസിനെ സംസ്ഥാനത്ത് അധികാരത്തില്‍ കൊണ്ടുവരുമെന്ന് താന്‍ സോണിയാ ഗാന്ധിക്ക് ഉറപ്പുനല്‍കിയിരുന്നെന്നും കൂട്ടായ പ്രയത്‌നത്തിന്റെ വിജയമാണിതെന്നും ഡി കെ ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇഡി കളളക്കേസില്‍പ്പെടുത്തി അറസ്റ്റ് ചെയ്ത സമയത്ത് തിഹാര്‍ ജയിലില്‍ തന്നെ കാണാനായി സോണിയാ ഗാന്ധി എത്തിയത് മറക്കാനാവില്ലെന്നും ഡികെ വികാരാധീനനായി പറഞ്ഞു.
സംസ്ഥാനത്ത് 135 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുകയാണ്. 64 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ജെഡിഎസ് ഇരുപതും മറ്റുളളവര്‍ നാലും സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുന്നു. തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പരാജയം മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ സമ്മതിച്ചു. കഠിനമായി പ്രയത്‌നിച്ചെങ്കിലും വിജയം നേടാനായില്ലെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തിരിച്ചുവരുമെന്നും ബൊമ്മെ മാധ്യമങ്ങളോട് പറഞ്ഞു.