കൊല്‍ക്കത്ത: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയുമായ മമത ബാനര്‍ജി. ഇത് ആദ്യമായാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വിശാല പ്രതിപക്ഷ സാധ്യതകളില്‍ മമത പരസ്യ പ്രതികരണം നടത്തുന്നത്. 2024 ല്‍ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശക്തമായ സാന്നിധ്യമാകുന്നതിനാലാണ് തൃണമൂല്‍ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
'കോണ്‍ഗ്രസിന് ശക്തിയുള്ള കേന്ദ്രങ്ങളില്‍ അവര്‍ മത്സരിക്കട്ടെ. ഞങ്ങള്‍ അവരെ പിന്തുണയ്ക്കും. അതില്‍ തെറ്റൊന്നുമില്ല. പക്ഷെ മറ്റ് രാഷ്ട്രീയകക്ഷികളെ അവരും പിന്തുണയ്ക്കണമെന്ന് മമത ബാനര്‍ജി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രാദേശിക പാർട്ടികൾ ശക്തമാകുന്നിടത്ത് ബി.ജെ.പിക്ക് പോരാടാനാവില്ല. കര്‍ണടക വിധി പുതിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥ തകര്‍ന്നു. ജനങ്ങള്‍ക്കെതിരെ ബോള്‍ഡോസര്‍ രാജ് പ്രയോഗിക്കുകയാണ്. ഗുസ്തിക്കാര്‍ക്ക് പോലും നീതി ലഭിക്കുന്നില്ല - മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.