കൊച്ചി: നടന്മാരായ ശ്രീനാഥ് ഭാസി ഷെയിൻ നിഗം എന്നിവരെ സിനിമ സംഘടനകൾ വിലക്കിയതിൽ പ്രതികരണവുമായി ലുക്മാൻ അവറാൻ. കലാകാരന്മാര്‍ക്ക് പല അവസരങ്ങളും ലഭിച്ചു കൊണ്ടിരിക്കും. വ്യക്തിപരമായിട്ടോ സംഘടനാപരമായോ തീരുമാനങ്ങൾ എടുക്കാം. കലാകാരന്മാർക്ക് അടച്ചിട്ടില്ല വാതിലുകൾ ഇല്ല. ഭൂമി ഉള്ളിടത്തോളം അവർക്ക് അവസരങ്ങൾ ലഭിക്കുമെന്നാണ് താന്‍ കരുതുന്നതെന്ന് ലുക്മാന്‍ ഏഷ്യാനെറ്റിനോട് പറഞ്ഞു. സിനിമാ മേഖലയില്‍ ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളുമായി ബന്ധപ്പെട്ട് തനിക്ക് കൂടുതല്‍ ഒന്നും പറയാന്‍ സാധിക്കില്ല. ഈ വിഷയങ്ങളെക്കുറിച്ച് തനിക്ക് ഒരു അറിവുമില്ലെന്നും ലുക് മാന്‍ കൂട്ടിച്ചേര്‍ത്തു.
നിലവില്‍ വിലക്ക് ഏര്‍പ്പെടുത്തിയ താരങ്ങളായ ശ്രീനാഥ് ഭാസി, ഷെയിന്‍ നിഗം എന്നിവരുടെ കൂടെ അഭിനയിച്ചിട്ടുണ്ട്. അവര്‍ വലിയ പ്രശ്നക്കാരായി തനിക്ക് തോന്നിയിട്ടില്ല. എന്നാല്‍ ഒരു പ്രശ്നമുണ്ടാകുമ്പോള്‍ മറുവശം അറിയാതെ ഒരു വശത്തെ ന്യായികരിച്ചുകൊണ്ട് സംസാരിക്കാന്‍ കഴിയില്ലെന്നും താരം പറഞ്ഞു. ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്യുന്ന 'ജാക്സണ്‍ ബസാര്‍ യൂത്ത്' സിനിമയുടെ പ്രമോഷനെത്തിയപ്പോഴാണ് ലുക്മാന്‍ തന്‍റെ നിലപാട് തുറന്നുപറഞ്ഞത്.
ജാക്സൺ ബസാർ യൂത്ത് മെയ്- 19 നാണ് തിയേറ്ററിലെത്തുക. ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ചിന്നു ചാന്ദിനി, അഭിരാം രാധാകൃഷ്ണൻ, ഫാഹിം സഫർ എന്നിവരാണ് സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ക്രോസ് ബോർഡർ ക്യാമറ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ സക്കറിയാണ് സിനിമ നിര്‍മ്മിക്കുന്നത്.