തിരുവനന്തപുരം: ഡോക്ടർ വന്ദന ദാസ് കൊലക്കേസിൽ പ്രതി സന്ദീപ് കുറ്റം സമ്മതിച്ചു. കത്രിക ഉപയോഗിച്ച് ഒന്നിലേറെ പേരെ കുത്തിയെന്നാണ് കുറ്റസമ്മത മൊഴി. പുലർച്ചെ നടന്ന തെളിവെടുപ്പിന് പിന്നാലെയാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. ഇയാൾ അക്രമാസക്തനാകാനുള്ള കാരണമാണ് അന്വേഷണ സംഘം ഇപ്പോള്‍ അന്വേഷിക്കുന്നത്. ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരുടെ പെരുമാറ്റം ഇഷ്ടപ്പെടാതിരുന്നതു കൊണ്ടാണ് ആക്രമിച്ചതെന്നാണ് കഴിഞ്ഞ ദിവസം സന്ദീപ് ഡോക്ടര്‍മാരോട് പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ക്രൈം ബ്രാഞ്ച് റൂറല്‍ ഡിവൈഎസ്പി എം.എം ജോസിനാണ് അന്വേഷണ ചുമതല. റൂറല്‍ എസ്.പി. എംഎല്‍ സുനില്‍കുമാറിനാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം. പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലെ പിഴവുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പിച്ചത്. അതിനിടെ, ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിനും ഡോക്ടര്‍മാര്‍ക്കും വീഴ്ച പറ്റിയെന്ന് ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് ഡോക്ടര്‍മാര്‍ക്കും പോലീസിനും ജാഗ്രതക്കുറവുണ്ടായി എന്നാണ് കണ്ടെത്തല്‍. കൊല്ലം ഡെപ്യൂട്ടി ഡി.എം.ഒ. സാജന്‍ മാത്യൂ ആണ് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.